താനും മാറിനില്‍ക്കാമെന്ന് ഉമ്മൻചാണ്ടി;കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ സിറ്റിങ് എംഎൽഎമാരെ മാറ്റാൻ നിരത്തുന്ന കാരണങ്ങൾ തനിക്കും ബാധകമാണെന്ന് ഉമ്മൻചാണ്ടി
ആരോപണം നേരിടുന്നവരും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരും തിരഞ്ഞെടുപ്പില്‍ മാറി നില്‍ക്കുകയാണെങ്കില്‍ എംഎൽഎമാരെ മാറ്റാൻ നിരത്തുന്ന കാരണങ്ങൾ തനിക്കും ബാധകമാണെന്ന് ഉമ്മൻചാണ്ടി.ആരോപണമാണു പ്രശ്നമെങ്കിൽ ഏറ്റവുമധികം ആരോപണത്തിനു വിധേയനായതു താൻ, കൂടുതൽ മത്സരിച്ചവർ മാറണമെന്നാണെങ്കിൽ ആദ്യം മാറേണ്ടതു താൻ എന്ന നിലപാടാണു ഉമ്മൻ ചാണ്ടിയുടേത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെ. മുരളീധരനും ഇതിനു പിന്തുണ നൽകുന്നു. കർക്കശ നിലപാടു പ്രായോഗികമല്ലെന്ന പക്ഷമാണു കൊടിക്കുന്നിൽ സുരേഷിന്റേത്.
ഗുലാം നബി ആസാദുമായി ഉമ്മൻ ചാണ്ടി ചർച്ച നടത്തി. അതിനിടെ, സ്ക്രീനിങ് കമ്മറ്റി യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റി.മുഖ്യമന്ത്രി ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിവരികയാണ്.
അതേസമയം, കേരളത്തിലേക്ക് മടങ്ങുന്നതിന് ഡൽഹി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി യാത്രമാറ്റിവച്ച് കേരളാ ഹൗസിലേക്ക് മടങ്ങിയിരുന്നു. വിമാനം വൈകിയതിനെ തുടർന്നാണ് മുഖ്യമന്ത്രി കേരള ഹൗസിലേക്ക് മടങ്ങിയത്. സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ തീരുമാനം ഉണ്ടാക്കിയതിന് ശേഷമേ മുഖ്യമന്ത്രി തിരികെ കേരളത്തിലേക്ക് മടങ്ങൂ എന്നാണ് സൂചന.
ഇരിക്കൂറില്‍ മന്ത്രി കെ.സി. ജോസഫിനു പകരം സതീശന്‍ പാച്ചേനി, കോന്നി മണ്ഡലത്തില്‍ മന്ത്രി അടൂര്‍ പ്രകാശിനു പകരം പത്തനംതിട്ട ഡി.സി.സി. അധ്യക്ഷന്‍ പി. മോഹന്‍രാജ്, തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബുവിനു പകരം എന്‍. വേണുഗോപാല്‍, തൃക്കാക്കരയില്‍ ബെന്നി ബഹനാനു പകരം പി.ടി. തോമസ് എന്നിവരുടെ പേരുകളാണ് സുധീരന്‍ മുന്നോട്ടു വെച്ചത്.