ചരിത്രം തിരുത്താൻ പി.എസ്.എല്‍.വി;22 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി.-34 മെയില്‍ വിക്ഷേപിക്കും
തിരുവനന്തപുരം: 22 ഉപഗ്രഹങ്ങൾ ഒറ്റ ഉദ്യമത്തിൽ വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ ഒരുങ്ങുന്നു. വിദേശ രാജ്യങ്ങളുടേതുൾപ്പടെയുള്ള മൈക്രോ, നാനോ ഉപഗ്രഹങ്ങളാണ് ഒറ്റ ദൗത്യത്തിൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്. പി.എസ്.എൽ.വി സി 34 റോക്കറ്റ് ഉപയോഗിച്ച് മെയ് മാസത്തിലായിരിക്കും വിക്ഷേപണമെന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്‌ടർ കെ.ശിവൻ പറഞ്ഞു.
ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് -2സി, പുണെ എന്‍ജിനിയറിങ് കോളേജ്, സത്യഭാമ സര്‍വകലാശാല എന്നിവയുടെ ഉപഗ്രഹങ്ങള്‍ എന്നിവയ്‌ക്കൊപ്പം കനഡ, ഇന്തോനേഷ്യ, ജര്‍മ്മനി, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള കൃത്രിമോപഗ്രഹങ്ങളും സി-34 വഹിക്കും.
നേരത്തെ 2008ൽ ഒറ്റ ദൗത്യത്തിൽ 10 ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒ വിക്ഷേപിച്ചിട്ടുണ്ട്. 2013ൽ നാസ ഒറ്റ ദൗത്യത്തിൽ 29 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. ഇതാണ് ഇക്കാര്യത്തിൽ ഒരു ബഹിരാകാശ ഏജൻസിയുടെ ലോക റെക്കോർഡ്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് തന്നെയായിരിക്കും വിക്ഷേപണം.
ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ ശ്രേണിയിലെ ഏഴാമത്തേതും അവസാനത്തേതുമായ ഐ.ആര്‍.എന്‍.എസ്. 1 എ അടുത്തമാസം വിക്ഷേപിക്കുന്നതോടെ ഗതിനിര്‍ണയത്തിനായി ഇന്ത്യക്ക് സ്വന്തം സംവിധാനത്തെ ആശ്രയിക്കാനുമാകും.