സ്ഥാനാർഥി പട്ടിക തയാറാക്കിയതുമായി ബന്ധപ്പെട്ട് വി.എം.സുധീരനെതിരെ ഹൈക്കമാന്റിന് പരാതി പ്രവാഹം.
ഉറച്ച സിറ്റിങ് സീറ്റുകളില്‍പ്പോലും ഒന്നിലധികം പേരുകൾ നിര്‍ദ്ദേശിച്ച് സുധീരന്‍ പ്രവര്‍ത്തര്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരനെതിരെ പാർട്ടി ഹൈക്കമാന്റിന് പരാതി പ്രവാഹം.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും വി.എം.സുധീരന്‍ പകപോക്കല്‍ നടത്തുകയാണെന്നാണ് പരാതികളിലെ പ്രധാന ആരോപണം. ഈ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയഗാന്ധിക്കും വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിക്കുമാണ് സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ പരാതി അയച്ചിരിക്കുന്നത്.
വിജയം സുനിശ്ചിതമായ പല സിറ്റിങ് മണ്ഡലങ്ങളിലും അവസാന നിമിഷം സുധീരന്‍ പുതിയ പേരുകള്‍ ഉള്‍പ്പെടുത്തിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളിലൂടെ ഈ പേരുകള്‍ പുറത്ത് വന്നത് വോട്ടര്‍മാര്‍ക്കിടയിലും ആശയകുഴപ്പത്തിന് വഴിവച്ചിട്ടുണ്ട്. സിറ്റിങ് എംഎല്‍എമാര്‍ക്ക് ജയസാധ്യത ഇല്ലാത്തത് കൊണ്ടാണ് കൂടുതല്‍ പേരുകള്‍ ഉള്‍പ്പെടുത്തിയതെന്ന വ്യാഖ്യാനത്തിന് ഇത് വഴിവച്ചതായാണ് ആരോപണം.