വിവാദസ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം തിരിച്ച് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി

single-img
22 March 2016

santhosh

യു.ഡി.എഫ് സര്‍ക്കാരിനെ ഉലച്ച് വീണ്ടും ഭൂമി വിവാദം. വിവാദസ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം തിരിച്ച് നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആര്‍എംഇസെഡ് കമ്പനിയില്‍ നിന്നും ഏറ്റെടുത്ത വടക്കന്‍പറവൂരിലെയും മാളയിലെയും 118 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ട് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പാണ് ഉത്തരവിറങ്ങിയത്.

എന്നാല്‍ സര്‍ക്കാര്‍ പറയുന്നത്, ഐടി വ്യവസായത്തിനാണ് 90 ശതമാനം നെല്‍പ്പാടങ്ങളുള്‍പ്പെട്ട സ്ഥലം വിട്ടുനല്‍കിയതെന്നാണ്. വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവടങ്ങളിലായി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആഎംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള 118 ഏക്കര്‍ സ്ഥലം 2009 ജനുവരിയിലാണ് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്. ആദര്‍ശ് പ്രൈം പ്രൊജക്ട് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്.

തുടര്‍ന്ന് ഇക്കോ ഫുഡ് പാര്‍ക്ക് തുടങ്ങുന്നതിനായി ഭൂപരിഷ്‌കരണനിയമം 81(3) ബി പ്രകാരമുള്ള ഭൂപരിധി ഒഴിവിനായി സര്‍ക്കാരിനെ സമീപിക്കുയും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ കളക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള ജില്ലാസമിതികളോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. അന്വേഷണത്തിനൊടുവില്‍ കമ്പനിയുടെത് പൊതുതാല്‍പര്യമല്ലെന്നും റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്നും കാണിച്ച് ജില്ലാതലസമിതികള്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലമായതിനാല്‍ കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ഭൂമി വിട്ട് നല്‍കാനാകില്ലെന്നും മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം ഏതുവിധേനയും തിരികെ കിട്ടുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് കമ്പനി നിയമവിരുദ്ധവും ലക്ഷ്യബോധമില്ലാത്തതുമായ പദ്ധതിരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതെന്നും കാട്ടിയാണ് റിപ്പോര്‍ട്ട് സര്‍ക്കരിന് കൈമാറിയത്. ഇതേതുടര്‍ന്ന് കമ്പനിയുടെ അപേക്ഷ തള്ളി റവന്യൂവകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിന്റെ ഉത്തരവിറങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്തവണ കമ്പനി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത് ഐടി വ്യവസായത്തിനെന്ന വ്യാജേനെയാണ്. 1600 കോടി രൂപയുടെ വ്യവസായം ഭൂമിയില്‍ വരുമെന്നും മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് കമ്പനിയുടെ അവകാശവാദം. ഇത് അംഗീകരിച്ചാണ് സര്‍ക്കാര്‍മിച്ചഭൂമി വിട്ടുകൊടുക്കാനുള്ള ഉത്തരവിറക്കിയിരിക്കുന്നത്.