വടക്കാഞ്ചേരി പിടിച്ചടുക്കാന്‍ കെ.പി.എ.സി ലളിതയെ കളത്തിലിറക്കി സി.പി.എം
രാഷ്ട്രീയത്തില്‍ കന്നിയങ്കത്തിനിറങ്ങി കെ.പി.എ.സി ലളിത. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ വടക്കാഞ്ചേരിയില്‍ കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ഥിയാക്കുന്നതോടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റിനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിന്റെ രണ്ടാംവിജയമാണ് സി.പി.എം ലക്ഷ്യമിടുന്നത്. ചാലക്കുടിയില്‍ സംഭവിച്ച പിഴവ് വടക്കാഞ്ചേരിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലോടെ യു.ഡി.എഫും മുന്നിട്ടിറങ്ങുമ്പേആള്‍ സംസ്ഥാനശ്രദ്ധയാകര്‍ഷിക്കുന്ന മല്‍സരത്തിന് വേദിയായി വടക്കാഞ്ചേരി മാറും.
പുരുഷവോട്ടര്‍മാരേക്കാള്‍ സ്ത്രീവോട്ടുകളാണ് വടക്കാഞ്ചേരിയില്‍ കൂടുതലും. മൊത്തത്തിലുള്ള പുരുഷ വോട്ടുകളേക്കാള്‍ 9400 സ്ത്രീ വോട്ടുകള്‍ കൂടുതലുള്ള വടക്കാഞ്ചേരി മണ്ഡലത്തിന്റെ ഘടന നോക്കിത്തന്നെയാണ് സിപിഎം കെപിഎസി ലളിതയെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. 2011 ല്‍ സിഎന്‍ ബാലകൃഷ്ണന്റെ ഭൂരിപക്ഷം 6685 വോട്ടായിരുന്നു.
നാട്ടുകാരിയായ ലളിതയ്ക്ക് സ്ത്രീവോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞാല്‍ ജയത്തിനായി അധികം ബുദ്ധിമുട്ടേണ്ടിവരില്ലെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അനില്‍ അക്കര, രാജേന്ദ്രന്‍ അരങ്ങത്ത്, കെ.അജിത് കുമാര്‍ എന്നിവരിലാരെങ്കിലുമാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.