അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനശ്ചിതമായി വൈകുന്നു; യാത്രക്കാര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ സോഫയിലും തറയിലുമായി കാത്തിരുന്ന് ദുരിതമനുഭവിക്കുന്നു

single-img
15 March 2016

air-india-express-delay-abudhabi.jpg.image.784.410

ഇന്നു പുലര്‍ച്ചെ അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നതുമൂലം സ്ത്രീകളും കുട്ടികളുമടക്കമുള്ള 153 യാത്രക്കാര്‍ ദുരിതത്തില്‍. പുലര്‍ച്ചെ 12. 30 ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന ഐഎക്‌സ് 348 വിമാനമാണ് എപ്പോള്‍ പുറപ്പെടുമെന്നുപോലും അറിയാതെ വൈകുന്നത്.

ഇന്ന് രാത്രി ഒന്‍പതരയോടെ മാത്രമേ വിമാനം കോഴിക്കോട്ടേയ്ക്ക് പുറപ്പെടുവെന്ന് അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ പറയുന്നു. അത്യാവശ്യമായി നാട്ടിലെത്തേണ്ട പലരും വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഭാര്യാ മാതാവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേയ്ക്ക് പുറപ്പെട്ട പാലക്കാട് പട്ടാമ്പി സ്വദേശിയടക്കം ഒട്ടേറെ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനം വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമേ അവധി നല്‍കിയിരുന്നുള്ളൂവെന്നതിനാല്‍ വിമാനം ചതിച്ചതിനെ തുടര്‍ന്ന് പട്ടാമ്പി സ്വദേശി യാത്ര റദ്ദ് ചെയ്ത് താമസ സ്ഥലത്തേയ്ക്ക് മടങ്ങി.

വടക്കന്‍ എമിറേറ്റുകളില്‍ നിന്നടക്കമുള്ളവര്‍ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. ഇവരെല്ലാം വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനം മുടങ്ങിയ കാര്യം അറിഞ്ഞത്. ഇതേ തുടര്‍ന്ന് താമസ സൗകര്യത്തിനായി എയര്‍ ഇന്ത്യാ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ഭക്ഷണമോ, വെള്ളമോ നല്‍കാനും അധികൃതര്‍ തയ്യാറായില്ലെന്ന് പറയുന്നു. സോഫയിലും തറയിലുമായാണ് യാത്രക്കാര്‍ കിടക്കുന്നത്.