വാട്ടര്‍ടാങ്ക് എന്ന വ്യാജേന തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ റിലയന്‍സ് കമ്പനി ഉയര്‍ന്ന റേഡിയേഷനുള്ള ടവറുകള്‍ സ്ഥാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം

single-img
1 March 2016

Tower

തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ടാങ്ക് എന്ന വ്യാജേന റിലയന്‍സ് കമ്പനി ജനങ്ങളെ കബളിപ്പിച്ച് ടവറുകള്‍ സ്ഥാപിച്ചിരിക്കുന്നതായി പരാതി. പൊക്കം കുറഞ്ഞ ബില്‍ഡിംഗുകള്‍ക്ക് മുകളില്‍ ആരു നോക്കിയാലും വാട്ടര്‍ ടാങ്ക് എന്ന തോന്നുന്ന രീതിയിലാണ് ടവറുകളുടെ നിർമ്മാണം. ഉയര്‍ന്ന റേഡിയേഷനുള്ള റിലയന്‍സ് കമ്പനിയുടെ ടവറുകളുടെ നിര്‍മ്മാണം നാട്ടുകാര്‍ എതിര്‍ത്തതാണ് വാട്ടര്‍ടാങ്കായി രൂപംമാറിവരാന്‍ കമ്പനി അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിനുമുകളില്‍ അനധികൃതമായി നടത്തിയ മൊബൈല്‍ ഫോണ്‍ ടവര്‍ നിര്‍മ്മാണം നഗരസഭ തടഞ്ഞിരുന്നു. സ്വീവേജ് കണക്ഷന് വേണ്ടിയുള്ള പണിയാണെന്നാണ് പരിസര വാസികളെ വിശ്വസിപ്പിച്ച് രാത്രിയില്‍ അതീവ രഹസ്യമായാണ് ടവര്‍ നിര്‍മ്മാണം നടത്തിവന്നത്.

കൂറ്റന്‍ വാട്ടര്‍ ടാങ്ക് കെട്ടിടത്തിനുമുകളിലെത്തിച്ച് അതിനുള്ളില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് ടവര്‍ നിര്‍മ്മിച്ചത്. ഇത്തരത്തിലുള്ള ടവര്‍ നിര്‍മ്മാണത്തിനെതിരെ സുഗതകുമാരി ചെയര്‍പേഴ്‌സണായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്തുവരികയും വാര്‍ഡ് കൗണ്‍സിലര്‍ അയിഷ ബേക്കറുടെ നേതൃത്വത്തില്‍ എന്‍ജിനിയറിംഗ് സംഘം കെട്ടിടം പരിശോധിക്കുകയും പ്രസ്തുത ടവര്‍ നിര്‍മ്മാണം തടയുകയുമായിരുന്നു.

ഇത്തരത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്ന മൊബൈല്‍ ഫോണ്‍ കമ്പനിക്കെതിരെ മാര്‍ച്ച് 1 വൈകുന്നേരം കണ്ണാന്തുറയില്‍വെച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. രഹസ്യമായി നിര്‍മ്മിക്കുകയും നഗരസഭാ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പിന്നീട് നിര്‍മ്മാണം റെഗുലറൈസ് ചെയ്യുകയുമാണ് ഈ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ രീതിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഉയര്‍ന്ന റേഡിയേഷനുള്ളതിനാല്‍ ജനവാസ പ്രദേശങ്ങളിലെ ടവര്‍ നിര്‍മ്മാണം തടയുകതന്നെവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.