വി.എസിന്റെ സ്ഥാനാർത്ഥിത്വം സംസ്ഥാന നേതൃത്വം തീരുമാനിക്കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ മത്സരിക്കുന്ന കാര്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്തിതില്‍ തീരുമാനമായില്ല. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയത്തില്‍ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടു. ഇതിനായി മാർച്ച് ഒന്നിന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും യോഗത്തിൽ പങ്കെടുക്കും. സെക്രട്ടേറിയറ്റിന്റെ തീരുമാനം അറിഞ്ഞ ശേഷമാവും കേന്ദ്രനേതൃത്വം അന്തിമ തീരുമാനമെടുക്കുക.
വി.എസും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും ഒന്നിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. പ്രായാധിക്യത്തിന്റെ പേരിൽ വി.എസിനെ മാറ്റി നിറുത്തിയാൽ അത് ദോഷം ചെയ്യുമെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. പിണറായിയെ മാറ്റി നിറുത്താനും പാർട്ടിക്കാവില്ല. വി.എസിന്റെ ജനസമ്മതി അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കണമെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. ഈ കാര്യങ്ങളിലെല്ലാം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തേക്കും.