ധൂർത്തപുത്രനെപ്പോലെയാണ് ഉമ്മൻ ചാണ്ടി ഓരോന്നു ചെയ്യുന്നത്: വിഎസ്.
ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന ജിജി തോംസണെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചതിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.മുഖ്യമന്ത്രിക്ക് അഴിമതിക്ക് കൂട്ടായി ജിജി തോംസണെ പോലുള്ളവരെ വരൂ എന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ തുടരുന്ന കാലത്തോളം ഇങ്ങനെ വഴിവിട്ട നിയമനങ്ങള്‍ തുടരുമെന്നും വി.എസ് പറഞ്ഞു.
രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇനി ഈ മന്ത്രിസഭയ്ക്ക് നയപരമായ ഒരു തീരുമാനവും എടുക്കാൻ കഴിയില്ല. ഒരു പദ്ധതിയും ആവിഷ്കരിക്കാനുമാവില്ല. ഈ സാഹചര്യത്തിൽ ജിജി തോംസൺ എന്ത് ഉപദേശമാണ് മുഖ്യമന്ത്രിക്ക് നൽകുകയെന്നും വിഎസ് ചോദിച്ചു
നേരത്തെ സര്‍ക്കാരിന്റെ കാലാവധി തീരുന്നതുവരെ ജിജി തോംസണും കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപക എതിര്‍പ്പുകള്‍ ഉണ്ടായതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ എന്തിനാണ് മുഖ്യമന്ത്രി ഉപദേഷ്ടാവിനെ നിയമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.