അത് ഉൽക്കയല്ലെന്ന് ജയലളിതയോട് നാസ
ന്യൂയോർക്ക്: തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്വകാര്യ എൻജിനിയറിംഗ് കോളേജ് വളപ്പിൽ ബസ് ഡ്രൈവർ മരിച്ചത് ഉൽക്ക പതിച്ചാണെന്ന റിപ്പോർട്ടുകൾ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ തള്ളി. ഭൂമിയിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള സ്‌ഫോടനത്തെ തുടർന്ന് കല്ല് പതിച്ചാവാം മരണമെന്നും നാസ വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് ഉല്‍ക്ക് പതിച്ചാണ് അപകടമുണ്ടായതെന്ന് അറിയിച്ചത്. ഉല്‍ക്ക പതിച്ച് മരണം സംഭവിക്കുന്നത് ലോകത്തെ ആദ്യ സംഭവമായതിനാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിരുന്നു.വാര്‍ത്ത തികച്ചും അശാസ്ത്രീയമാണെന്നാണ് വിദഗദ്ധരുടെ കണ്ടെത്തല്‍.
ഈ മാസം ഏഴിനാണ് കെ.പന്തരപ്പള്ളി ഗ്രാമത്തിലെ കോളേജിലുണ്ടായ അപകടത്തിൽ കാമരാജ് എന്ന ഡ്രൈവർ മരിച്ചത്. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോളേജ് വളപ്പിൽ ഒരു ഗർത്തവും രൂപപ്പെട്ടിരുന്നു. ഉൽക്ക പതിച്ചാണ് കാമരാജ് മരിച്ചതെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചിരുന്നത്.
ഇത്തരത്തില്‍ ഉല്‍ക്ക പതിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ലെന്ന് നാസയിലെ പ്ലാനറ്ററി പ്രതിരോധ ഓഫീസര്‍ ലിന്‍ഡ്‌ലെ ജോണ്‍സണ്‍ പറഞ്ഞു. റഷ്യയില്‍ രണ്ട് വര്‍ഷം മുമ്പ് ഉല്‍ക്ക പതിച്ച് ജനങ്ങള്‍ക്ക് പരിക്കേറ്റതായുളള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനുളള സാധ്യതകളും വളരെ വിരളമാണെന്ന് അവര്‍ വ്യക്തമാക്കി.