യുവാവിനെ തല്ലിക്കൊന്ന സംഭവം: പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു.ചിത്രങ്ങള്‍ കാണാം
വക്കത്ത് മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അടിച്ച് കൊന്ന കേസിലെ പ്രതികളെയും കൂട്ടി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതികള്‍ക്കെതിരെ ജനരോഷം ഉണ്ടാകുമെന്ന കാരണത്താല്‍ കനത്ത പോലീസ് ബന്തവസില്‍ ഇന്നു രാവിലെ മിന്നല്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു. വക്കം സ്വദേശി ഷെബീറിനെ കൊലപ്പെടുത്തിയ കേസില്‍ വക്കം മാര്‍ത്താണ്ഡം കുട്ടി സ്മാരകത്തിന് സമീപം വലിയവീട്ടില്‍ സഹോദരങ്ങളായ സതീഷ് (22), സന്തോഷ് (23), വക്കം കുഞ്ചാല്‍വിളാകം വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എന്ന വിനായക് (21), വക്കം അണയില്‍ കുത്തുവിളാകം വീട്ടില്‍ കിരണ്‍കുമാര്‍ (22) എന്നിവരെയും കൂട്ടിയാണ് പോലീസ് ഇന്ന് രാവിലെ തെളിവെടുപ്പ് നടത്തിയത്.
ആറംഗ സംഘത്തിലെ നാലുപേരാണ് അക്രമത്തിനു നേതൃത്വം നൽകിയത്. മറ്റു രണ്ടുപേർ യുവാക്കൾ ബൈക്കിൽ വരുന്നതു നിരീക്ഷിച്ചു മൊബൈൽ ഫോൺ വഴി വിവരങ്ങൾ അപ്പപ്പോൾ കൈമാറിയാണു കൃത്യം നടത്തിയതെന്നും അറിവായിട്ടുണ്ട്.
ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍.പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘത്തിന്റെ അകമ്പടിയോടെയായിരുന്നു തെളിവെടുപ്പ്. ഷെബീറിനെ മര്‍ദ്ദിച്ച വക്കം റെയില്‍വെ ഗേറ്റ്് പരിസരം, പ്രതികള്‍ കാത്ത് നിന്ന സ്ഥലം, ഷെബീറിനെ മര്‍ദ്ദിക്കുന്നതിന് ഉപയോഗിച്ച കല്ല്, ഇടിക്കട്ട, തടികഷണം എന്നിവ ഒളിപ്പിച്ച സ്ഥലം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.