സോളാര്‍ കേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

single-img
27 January 2016

biju-radhakrishnan-oommen-chandyകൊച്ചി: സോളാര്‍ കേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. സോളാര്‍ തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടവും ഉണ്ടായിട്ടില്ലെന്ന വാദത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും സോളാര്‍ കമ്മിഷന് മൊഴി നല്‍കിയതിന് ശേഷം പുറത്തുവന്ന മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കും തന്റെ ഓഫീസിനും നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി നിഷേധിച്ചു. സരിതക്കും ടീം സോളാറിനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തന്റെ ഓഫീസിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

എന്നാല്‍ സരിതയെ താന്‍ മൂന്ന് തവണ കണ്ടിരിന്നു. ശ്രീധരന്‍നായരും സരിതയും ഒരുമിച്ച് വന്ന് തന്നെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി കമ്മീഷന്‍ മുന്നില്‍ മൊഴി നല്‍കി. അതേസമയം സോളാര്‍ തട്ടിപ്പ് അന്വേഷിച്ച് പ്രത്യേകസംഘം പൊതുതാത്പര്യം മുന്‍ നിര്‍ത്തിയല്ല അന്വേഷണം നടത്തിയതെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ വിമര്‍ശനം ഉന്നയിച്ചു.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് തട്ടിപ്പ്‌കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ഒരു മുഖ്യമന്ത്രിയെ അതിദീര്‍ഘമായി വിസ്തരിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച് മൊഴിയെടുപ്പും വിസ്താരവും അര്‍ധരാത്രി 12.45 വരെ നീണ്ടു. പുലര്‍ച്ചെ ഒന്നേകാലോട് കൂടിയാണ് മുഖ്യമന്ത്രി കമ്മീഷന്റെ സിറ്റിംങ് അവസാനിപ്പിച്ച് പുറത്തിറങ്ങിയത്.