മുഖ്യമന്ത്രിക്ക് വേണ്ടി 1.90 കോടി കോഴ നല്‍കിയെന്ന് സരിത; ഡല്‍ഹിയില്‍ വച്ച് തോമസ് കുരുവിളയുടെ കൈവശമാണു പണം നല്‍കിയത്
മന്ത്രി ആര്യാടന്‍ മുഹമ്മദിനു മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൈക്കൂലി നല്‍കിയെന്ന് സരിത സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കി. മുഖ്യമന്ത്രിക്ക് വേണ്ടി 1.90 കോടി കോഴ നല്‍കി. ഡല്‍ഹിയില്‍ വച്ച് തോമസ് കുരുവിളയുടെ കൈവശമാണു പണം നല്‍കിയതെന്നും സരിത മൊഴി നല്‍കി. കോഴ നല്‍കാനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിക്കുള്ള പണം ദില്ലിയിൽ നൽകണമെന്ന് ജിക്കുമോൻ പറഞ്ഞു. വിമാനത്തില്‍ പണം കൊണ്ടുപോകാന്‍ പ്രയാസമുള്ളത് കൊണ്ട് ദില്ലിയില്‍ പണം ഏര്‍പ്പാടാക്കി.
ദില്ലിയിലെത്തി തോമസ് കുരുവിളയെ താൻ വിളിച്ചു. മുഖ്യമന്ത്രിക്ക് 7 കോടി നൽകേണ്ടിവരുമെന്ന് ജിക്കുമോൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് പണം കൊടുക്കണമെന്ന കാര്യം കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അറിയിച്ചു . 2012 ഡിസംബർ 27ന് ദില്ലിയിൽ പണം ഏർപ്പാടാക്കി. ഒരുകോടി പത്ത് ലക്ഷം രൂപയാണ് ദില്ലിയില്‍ വെച്ച് നല്‍കിയത്. ദില്ലിയിലെത്തി കുരുവിളയെ വിളിച്ചപ്പോൾ വിജ്ഞാൻഭവനിലെത്താൻ പറഞ്ഞു .
45 മിനിറ്റ് വിജ്ഞാൻ ഭവന്റെ മുന്നിൽ കാത്തുനിന്നു. പിന്നീട് മുഖ്യമന്ത്രി പണം കൊണ്ടുവന്നിട്ടുന്നെന്ന് അറിയിച്ചപ്പോള്‍ തോമസ് കുരുവിളയെ കാണാന്‍ പറഞ്ഞു. ചാന്ദ്നി ചൗക്കിൽ 2 മണിക്കൂറിനുള്ളിൽ കുരുവിള എത്തി. കാറില്‍ നിന്ന് ഡ്രൈവറെ പുറത്തിറക്കിയ ശേഷം പണം കൈമാറി. തിരുവനന്തപുരത്ത് വെച്ച് അറസ്റ്റിലാവുന്നതിന് 14 ദിവസം മുമ്പ് 80 ലക്ഷം രൂട കൂടി നല്‍കിയെന്നും സരിത പറഞ്ഞു.
സോളാര്‍ പദ്ധതിയുടെ ഭാഗമായി 2011 ജൂണിലാണ് മുഖ്യമന്ത്രിയെ ആദ്യം കണ്ടത്. പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആര്യാടന്‍ മുഹമ്മദിനെ കണ്ടു. പദ്ധതി നടപ്പാക്കാന്‍ രണ്ട് കോടി രൂപയാണ് ആര്യാടന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സോളാര്‍ പദ്ധതിക്കായി മന്ത്രിയുടെ പിഎക്ക് പണം കൈമാറിയത് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സാന്നിദ്ധ്യത്തിലായിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ സഹായത്തോടെയാണ് താന്‍ കല്ലട ഡാം സന്ദര്‍ശിച്ചത്. സോളാര്‍ പദ്ധതിക്ക് എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.