റിപ്പബ്ലിക് ദിനത്തില്‍ കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ്

single-img
24 January 2016

modi-wembley-759ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേറാക്രമണ നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ്   റിപ്പോര്‍ട്ട്. മോദിക്കെതിരെ ആക്രമണത്തിന് തയ്യാറായിരിക്കുന്നത് ഐസിസാണെന്ന്‍ റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ടോ, പതിനഞ്ചോ വയസ് പ്രായംവരുന്ന കുട്ടികളെ ഇതിനായി ഭീകരര്‍ പരിശീലനം നല്‍കി ഇന്ത്യയിലെത്തിച്ചേക്കാമെന്ന്  എസ്. പി. ജി. യൂണിറ്റിനും പൊലീസിനും കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ സുരക്ഷാ വലയം വിട്ട് പുറത്ത് പോകരുതെന്ന് മുതിര്‍ന്ന എസ്. പി. ജി. ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരങ്ങള്‍. ഡല്‍ഹി പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗം ആക്രമണത്തിന്റെ നിര്‍ദ്ദേശങ്ങള്‍ എന്ന് കരുതുന്ന അജ്ഞാത സന്ദേശങ്ങള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

വിശേഷദിവസങ്ങളില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്കും കുട്ടികള്‍ക്കുമിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പതിവാണ്. തീവ്രവാദികള്‍ ഇത് മുതലെടുത്തേക്കാമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നത്.  ഇത്തവണ മോദിക്കും റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്കും ഭീകരാക്രമണ ഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദാണ് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ മുഖ്യാഥിതി.