സ്വാഭാവിക റബ്ബര്‍ ഇറക്കുമതി കേന്ദ്രസർക്കാർ നിരോധിച്ചു
22 January 2016
ഡല്‍ഹി: സ്വാഭാവിക റബ്ബര്‍ ഇറക്കുമതി കേന്ദ്രസർക്കാർ നിരോധിച്ചു. മാർച്ച് 31 വരെയാണ് നിരോധനം. ഇത് സംബന്ധിച്ച് വാണിജ്യമന്ത്രാലയത്തിലെ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ വ്യാഴാഴ്ച ഉത്തരവിറക്കി. റബ്ബറിന്റെ വിലത്തകർച്ചമൂലം പൊറുതിമുട്ടുന്ന കർഷകരെ സഹായിക്കാനാണ് ഈ തീരുമാനം. ഇറക്കുമതി ആറുമാസത്തേക്ക് നിരോധിക്കുമെന്ന് വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തേ കേരള എം.പി.മാർക്ക് ഉറപ്പുനൽകിയിരുന്നു.
എന്നാൽ, ഇറക്കുമതി ചെന്നൈ, മുംബൈ തുറമുഖങ്ങളിലൂടെ മാത്രമാക്കി കൊണ്ടുള്ള ഉത്തരവാണ് ബുധനാഴ്ച പുറത്തുവന്നത്. ഇത് ഗുണം ചെയ്യില്ല എന്ന് കണ്ടാണ് ഇറക്കുമതിക്ക് താത്കാലിക നിയന്ത്രണം കൊണ്ടുവന്നത്.റബ്ബറിന്റെ വില നൂറിലും താഴേയ്ക്കു പതിച്ചതോടെ റബ്ബർ ഉപജീവനമാർഗമായ മലയോരപ്രദേശങ്ങൾ കടുത്ത മാന്ദ്യത്തിലാണ്.