അക്ഷരതെറ്റ് വരുത്തിയതിനു പത്ത് വയസുകാരനു പോലീസ് ചോദ്യം ചെയ്യൽ:ടെറസിട്ട വീട് എന്നതിനു പകരം എഴുതിയത് ടെററിസ്റ്റ് ഹൗസ്
ലണ്ടന്‍: ഇസ്‌ലാമോ ഫോബിയ മൂലം അക്ഷരത്തെറ്റു വരുത്തിയ ബാലനെ പോലീസ് ചോദ്യം ചെയ്തു. ടെറസിട്ട വീട് എന്നതിനു പകരം സ്‌പെല്ലിങ് തെറ്റി ടെററിസ്റ്റ് ഹൗസ് എന്നെഴുതിയതിനാണ് പത്തു വയസ്സുകാരനായ മുസ്‌ലിം ബാലനെ പൊലിസ് ചോദ്യം ചെയ്തത്.
വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ തന്റെ വീടിനെ കുറിച്ച് കുട്ടി എഴുതിയത്. ടെറസിട്ട വീട്ടില്‍ എന്ന്‍ അര്‍ത്ഥം വരുന്ന ടെറസ്ഡ് ഹൗസ് എന്നായിരുന്നു എഴുതേണ്ടിയിരുന്നത്. അക്ഷരതെറ്റുമൂലം അത് ടെററിസ്റ്റ് എന്നായി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇതോടെ പൊലിസ് കുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യുകയും ലാപ്‌ടോപ് പരിശോധിക്കുകയും ചെയ്തു. കുട്ടിക്കും ബന്ധുക്കള്‍ക്കും’തീവ്രവാദ ബന്ധം’ ഇല്ലെന്നു കണ്ടെത്തിയ പോലീസ് തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബര്‍ ഏഴിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. പോലീസ് നടപടി തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പോലീസും സ്‌കൂള്‍ അധികൃതരും സംഭവത്തില്‍ മാപ്പുപറയണമെന്ന് ഇവര്‍ പറയുന്നു.