ഭര്‍ത്താവിന്റെ കടം വീട്ടാന്‍ ഭാര്യ ശരീരികമായി വഴങ്ങി കൊടുക്കണമെന്ന് ജാതി പഞ്ചായത്ത്

single-img
21 January 2016

rape-representational-pti-lമുംബൈ: ഭര്‍ത്താവിന്റെ കടം വീട്ടാന്‍ ഭാര്യയുടെ ശരീരം ആവശ്യപ്പെട്ട  ജാതി പഞ്ചായത്ത് നടപടി വിവാദത്തില്‍. മഹാരാഷ്ട്ര പര്‍ഭാനി ജില്ലയിലെ  ജാതി പഞ്ചായത്തിലെ എട്ട് അംഗങ്ങളാണ് ഭര്‍ത്താവ് വരുത്തിവച്ച ആറു ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ യുവതിയോട് തങ്ങള്‍ക്ക് വശപ്പെടാന്‍ ആവശ്യപ്പെട്ടത്. കടംവീട്ടാന്‍ നിര്‍വാഹമില്ലെന്ന് ഭര്‍ത്താവ് അറിയിച്ചതോടെ  സമുദായ നേതാക്കള്‍ ഈ ആവശ്യം മുന്നോട്ടു വെയ്ക്കുകയായിരുന്നു.

സംഭവമറിഞ്ഞ മഹാരാഷ്ട്ര അന്തശ്രദ്ധ നിര്‍മൂലന്‍ സമിതി (മാന്‍സ്) ഉചിതമായ ഇടപെടല്‍ മൂലം ദമ്പതികള്‍ ഊരുവിലക്കില്‍ നിന്നു രക്ഷിച്ചു. കൂടാതെ പഞ്ചായത്ത് പിരിച്ചുവിടാനും മാന്‍സിനു കഴിഞ്ഞു.  ഗൊന്ദാലി സമുദായത്തില്‍പെട്ട ദീപക് ഭോറെക്കും ഭാര്യയ്ക്കുമാണ് ഈ ദുരവസ്ത വന്നത്.  90,000 രൂപ രണ്ടു വര്‍ഷം മുന്‍പ് സമുദായത്തില്‍ നിന്നു വായ്പയെടുത്തിരുന്നു. ഇതിനകം 2.50 ലക്ഷം രൂപ പഞ്ചായത്തില്‍ തിരിച്ചടച്ചു. എന്നാല്‍ കടം വീട്ടാന്‍ ഇനിയും ആറു ലക്ഷം കൂടി അടയ്ക്കണമെന്ന് സമുദായ നേതൃത്വം ആവശ്യപ്പെട്ടു. ദമ്പതികള്‍ ഇതു നിഷേധിച്ചതോടെയാണ് നേതാക്കളില്‍ ചിലര്‍ ഭാര്യയുടെ മേല്‍ കണ്ണുവച്ചത്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടുന്ന സമിതിയാണ് മാന്‍സ്. നരേന്ദ്ര ദബോല്‍ക്കര്‍ 1989ലാണ് ഈ സംഘടന രൂപീകരിച്ചത്. മാന്‍സ് പ്രവര്‍ത്തകര്‍ നടത്തിയ ബോധവത്കരണത്തെ തുടര്‍ന്നാണ് ജാതി പഞ്ചായത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഗൊന്ദാലി സമുദായത്തിലെ അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. ഇവര്‍ സംഘടിച്ച് ഭോറെയ്ക്കും കുടുംബത്തിനുമെതിരായ വിലക്ക് നീക്കാന്‍ ആവശ്യപ്പെടുകയും പഞ്ചായത്ത് സമിതി പിരിച്ചുവിടാന്‍ ആവശ്യപ്പെടുകയായിരുന്നു.