ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥിയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്ന്‍ ബിജെപി നേതാവ്

single-img
20 January 2016

muralidharRaoഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത്  വിദ്യാര്‍ത്ഥി രോഹിത് വെമൂലയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്ന്‍ ബിജെപി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു.   ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് വിവേചനമില്ലെന്നും  റാവു പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമാണ് ക്യാമ്പസിലുണ്ടായതെന്നും മുരളീധര്‍ റാവു കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്കെതിരായ ആരോപണങ്ങള്‍ ശരിയല്ല. ബന്ദാരു അദ്ദേഹത്തിന്റെ ജോലി മാത്രമാണ് ചെയ്തത്. കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ രോഹിത് വെമൂലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രശസ്ത കവി അശോക് വാജ്‌പേയ് ബിരുദം തിരികെ നല്‍കി. ഹൈദരാബാദ് സര്‍വ്വകലാശാല നല്‍കിയ ബിരുദമാണ് അശോക് വാജ്‌പേയ് തിരികെ നല്‍കിയത്. ദലിത് വിരുദ്ധ സമീപനം സ്വീകരിക്കുന്ന സര്‍വ്വകലാശാലയുടെ അംഗീകാരം ആവശ്യമില്ലെന്ന് ബിരുദം തിരികെ നല്‍കി അശോക് വാജ്‌പേയ് പറഞ്ഞു.