ദലിത് ഗവേഷകവിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം ;പ്രധാനമന്ത്രി മാപ്പു പറയണമെന്ന് അരവിന്ദ് കേജ്‍രിവാൾ
ന്യൂഡൽഹി: ഹൈദരാബാദ് സർവകലാശാല ക്യാംപസിൽ ദലിത് ഗവേഷകവിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് അരവിന്ദ് കേജ്‍രിവാൾ. ഇത് ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും കൊലപാതകമാണ്. ആരോപണ വിധേയരായ മന്ത്രിയെ പുറത്താക്കി മോദി രാജ്യത്തോട് മാപ്പുപറയണമെന്നും കേജ്‍രിവാൾ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ദലിതരെ സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരാൻ മോദി സർക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മന്ത്രി അഞ്ച് ദലിത് വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയാണ് ചെയ്തതെന്നും ഡൽഹി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഹൈദരാബാദ് സർവകലാശാല കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കും. എഐസിസി ജനറൽ സെക്രട്ടറി ദിഗ് വിജയ് സിങ്ങും രാഹുലിനെ അനുഗമിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി ഹൈദരാബാദ് സർവകലാശാലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാർഥിയുടെ മരണത്തിൽ സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരുകയാണ്.