വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് പിന്നിൽ ആർ.എസ്.എസിന്റെ പണമാണുള്ളതെന്ന് പിണറായി വിജയൻ
മട്ടന്നൂർ: വെള്ളാപ്പള്ളി നടേശൻ മുൻകൈയെടുത്ത് രൂപീകരിച്ച ബി.ഡി.ജെ.എസ് പാർട്ടിയുടെ പിന്നിൽ ആർ.എസ്.എസിന്റെ പണമാണുള്ളതെന്ന് പിണറായി വിജയൻ . തങ്ങളാണ് ബി.ഡി.ജെ.എസിന്റെ ചെലവ് വഹിക്കുന്നത് തരത്തിൽ ആർ.എസ്.എസ് മേധാവി നടത്തിയ പരാമർശം അവിശ്വസിക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.
ആർ.എസ്.എസ് എന്തെല്ലാം വാഗ്ദാനങ്ങളാണ് നൽകിയതെന്ന് വെള്ളാപ്പള്ളി തുറന്നു പറയണം. ബി.ഡി.ജെ.എസുമായി മുന്നോട്ട് പോവുകയാണെങ്കിൽ വെള്ളാപ്പള്ളിയും മകൻ തുഷാറും എസ്.എൻ.ഡി.പിയുടെ കൊടി താഴെ വയ്ക്കണം. ശ്രീനാരായണീയരുടെ ക്ഷേമത്തിന് വേണ്ടിയാണ് എസ്.എൻ.ഡി.പി പ്രവർത്തിക്കേണ്ടത്. കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്ന സമീപനമാണ് വെള്ളാപ്പള്ളിയുടേത്. അത്തരത്തിലുള്ള ഒരു നീക്കവും അനുവദിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണത്തിൽ സർക്കാർ അലംഭാവം കാണിക്കുകയാണ്. വിമാനാത്താവളം നേരത്തെ നിശ്ചയിച്ചതു പോലെ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. മുൻ എൽ.ഡി.എഫ് സർക്കാർ നടത്തിവന്ന വികസന പദ്ധതികളെല്ലാം യു,ഡി.എഫ് അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ്. അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്ത് വരുന്നതിനാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളുടെ കുരുക്ക് മുറുകിക്കൊണ്ടിരിക്കുകയാണ്. രക്ഷപ്പെടാനാവാത്ത തരത്തിലേക്ക് കുരുക്ക് മുറുകിക്കഴിഞ്ഞു എന്ന് യു.ഡി.എഫ് നേതാക്കൾക്ക് മനസിലായി കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു.