ബാര്‍കോഴ; മന്ത്രി ബാബുവിന്റെ ഓഫീസില്‍ നിന്നു നല്‍കിയ തിരക്കഥ അനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറായതെന്ന് ബിജു രമേശ്

single-img
17 January 2016

Bar kozhaതിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണം വേണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് അട്ടിമറിച്ചതാണെന്ന് ബിജു രമേശ്. മന്ത്രി ബാബുവിന്റെ ഓഫീസില്‍ നിന്നു നല്‍കിയ തിരക്കഥ അനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറായത്. എസ് പി സുകേശന്‍ അന്വേഷണത്തില്‍ പരിഭ്രാന്തിയിലായിരുന്നു അദ്ദേഹം പറഞ്ഞു.റിപ്പോര്‍ട്ടിലെ വസ്തുതകള്‍ അട്ടിമറിച്ചിട്ടുണ്ട്.

സിഡിയില്‍ മാറ്റം വരുത്തിയത് ശബ്ദം കൂട്ടാനാണ്. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച സിഡിയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മൊഴിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇവയൊന്നും പരിഗണിച്ചിട്ടില്ലെന്ന് ബിജു രമേശ് വിശദീകരിച്ചു.

മാണിയെ കുറ്റവിമുക്തനാക്കുന്നത് മന്ത്രിസഭയിലെ മറ്റു മന്ത്രിമാരെ രക്ഷിക്കാനാണെന്നും ബിജു രമേശ് പറഞ്ഞു. ബാറുടമകള്‍ ആകെ 25 കോടി രൂപ പിരിച്ചു നല്‍കിയിരുന്നെന്നും ഇതില്‍ ഒരു കോടി മാത്രമാണ് മാണിക്ക് നല്‍കിയതെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

ബാക്കി തുക മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ക്കാണ് ലഭിച്ചതെന്നും ബിജു ആരോപിച്ചു.ബാറുടമകളുടെ മൊഴിയില്‍ നിന്നും കൂടുതല്‍ തുക പിരിച്ചതായി കോടതിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ബാക്കി തുക എവിടെ പോയെന്ന് അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി സുകേശന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു-ബിജു പറഞ്ഞു. മറ്റു മന്ത്രിമാരും കുടുങ്ങുമെന്നതിനാലാണ് തുടരന്വേഷണം തടയാന്‍ ശ്രമിക്കുന്നതെന്നും ബിജു കൂട്ടിച്ചേര്‍ത്തു.