സഞ്ചാരികളെ കാത്തു മതികെട്ടാൻചോല
സഞ്ചാരികളെ കാത്തു മതികെട്ടാൻചോല. കേന്ദ്രസർക്കാർ ഒരു പതിറ്റാണ്ട് മുൻപ് ദേശീയോദ്യാനമാക്കി പ്രഖ്യാപിച്ച മതികെട്ടാൻചോല കേരള തമിഴ്നാട് അതിർത്തിയിലായി ശാന്തമ്പാറ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ വിനോദസഞ്ചാരസാധ്യതകൾ ഉള്ള മതികെട്ടാനില്‍ പക്ഷേ വിനോദസഞ്ചാരികള്‍ എത്തുന്നില്ലെന്നതാണ് ദു:ഖ സത്യം. ഒരിക്കൽ കയ്യേറ്റം കൊണ്ടും പിന്നീട് കയ്യേറ്റമൊഴിപ്പിക്കൽ കൊണ്ടും ശ്രദ്ധ നേടിയ മതികെട്ടാൻചോല മൂന്നാർ – തേക്കടി പ്രധാന റോഡിൽ ശാന്തമ്പാറയിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചുണ്ടലിൽ നിന്ന് 500 മീറ്റർ കാൽനടയായി സഞ്ചരിച്ചാലും ഇവിടെ എത്താം.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ അനേകം പദ്ധതികൾ വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും വേണ്ട രീതിയിൽ ഇതുവരെയും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അപൂർവങ്ങളായ നിരവധി സസ്യജന്തുജാലങ്ങളുടെ കലവറയായ മതികെട്ടാന്റെ ചുറ്റളവ് 12.81 ചതുരശ്ര കിലോമീറ്ററാണു . ദേശീയോദ്യാനമായി പ്രഖ്യാപിച്ചതുമുതൽ ട്രക്കിങ് സൗകര്യമൊരുക്കി വനം വകുപ്പ് സഞ്ചാരികളെ മതികെട്ടാനിലേക്കു സ്വാഗതം ചെയ്യുന്നു.
കൊടും വനത്തിനകത്ത് ആറു കിലോമീറ്റർ കാൽനടയാത്രയും മൂന്നു കിലോമീറ്റർ ഓഫ്റോഡ് വാഹനഡ്രൈവിങ്ങുമാണു ട്രക്കിങ്ങില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശീയരായ ആദിവാസി വിഭാഗത്തിലെ അംഗങ്ങൾ ഉൾപ്പെട്ട ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയംഗങ്ങളും ട്രക്കിങ്ങിന് എത്തുന്ന യാത്രക്കാരെ അനുഗമിക്കും.
ഒരാൾക്ക് 223 രൂപയാണു ട്രക്കിങ്ങിന് ഇൗടാക്കുന്നത്. വിദേശികൾക്ക് ഇത് 600 രൂപയാണ്. ഇടതിങ്ങിയ മരക്കൂട്ടങ്ങൾ പോലെതന്നെ വിസ്തൃതമായ പുൽമേടുകളും വനത്തിനകത്ത് ചൂണ്ടൽ ഭാഗത്തു നിന്നാൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങൾ വ്യക്തമായി കാണാൻ കഴിയും. 53 കിലോമീറ്റർ അതിർത്തിയില്‍ കാട്ടാന, മാൻ, പുലി, മ്ലാവ്, കേഴ വിവിധയിനം പക്ഷികൾ എന്നിവ വിഹരിക്കുന്ന മതികെട്ടാനിലൂടെയുള്ള ട്രക്കിങ് സാഹസികവിനോദത്തിന്റെ നേർസാക്ഷ്യമാണ്. മതികെട്ടാൻ സന്ദർശിക്കാനെത്തുന്നവർക്കായി പേത്തൊട്ടിയിൽ വനം വകുപ്പ് മികച്ച താമസസൗകര്യമേർപ്പെടുത്തിയിട്ടുള്ളത്.
വനം വകുപ്പ് ഓഫിസിനോടു ചേർന്ന് 10 പേർക്കു താമസിക്കാവുന്ന ഒരു അമിനിറ്റി സെന്റർ, ഒരു ഹണിമൂൺ കോട്ടേജ് എന്നിവയുണ്ട്. 150 രൂപയാണ് അമിനിറ്റി സെന്ററിലെ താമസത്തിന് ഒരാളിൽ നിന്ന് ഇൗടാക്കുന്നത്. 2000 രൂപയാണു ഹണിമൂൺ കോട്ടേജിന്റെ ഒരു ദിവസത്തെ വാടക.