28,000ൽ പരം ഇന്ത്യക്കാർക്ക് ഭാഗികമായി പൊതുമാപ്പു നല്‍കാൻ കുവൈറ്റ് തീരുമാനിച്ചു
കുവൈത്ത് സിറ്റി∙ നിയമ വിരുദ്ധമായി രാജ്യത്തു താമസിക്കുന്ന 28,000ൽ പരം ഇന്ത്യക്കാർക്ക് ഭാഗികമായി പൊതുമാപ്പു നല്‍കാൻ കുവൈറ്റ് തീരുമാനിച്ചു. ഇതിൽ ഭൂരിഭാഗവും കേരള, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഞായറാഴ്ചയാണ് ഭാഗിക പൊതുമാപ്പ് പ്രഖ്യാപിച്ചത്. പൊതുമാപ്പ് ലഭിക്കുന്നതോടെ ഇവർക്കെല്ലാം നാട്ടിലെത്താൻ കഴിയും.
പിഴയടച്ചു നിയമപരമായി അവിടെത്തന്നെ കഴിയാനും സാധ്യത തെളിയുന്നുണ്ട്. കൂടാതെ കരിമ്പട്ടികയിൽ പെടാതെ നാട്ടിലെത്തുന്നവർക്കും ഭാവിയിൽ തിരിച്ച് കുവൈറ്റിലെത്താനും കഴിയും. നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ശുചീകരണ തൊഴിലാളികൾ, മീൻപിടുത്തക്കാർ തുടങ്ങിയവരാണ് കൂടുതലും.
പ്രവാസികൾ അവരുടെ രേഖകളെല്ലാം എപ്പോഴും കൈയിൽ കരുതണമെന്നും പ്രാദേശിക സ്പോൺസർമാരുമായി ബന്ധപ്പെട്ട് വീസ പുതുക്കണമെന്നും കുവൈത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്. അടുത്തിടെ, ആഭ്യന്തര മന്ത്രാലയം നടത്തിയ റെയ്ഡിൽ വീസ കാലാവധി കഴിഞ്ഞ ആയിരത്തോളം പ്രവാസികളെ കണ്ടെത്തിയിരുന്നു. ഇതിൽ നൂറുകണക്കിന് ഇന്ത്യക്കാരും ഉണ്ടായിരുന്നു.