മൈക്രോഫിനാന്‍സ് വായ്പ; വെള്ളാപ്പള്ളി നടേശനെതിരെ ജപ്തി നടപടികള്‍ ആരംഭിച്ചു

single-img
5 January 2016

vellappally-f

പിന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നം വ്യാജരേഖകള്‍ ചമച്ച് മൈക്രോഫിനാന്‍സ് വായ്പയുടെ പേരില്‍ അഞ്ചുകോടി രൂപ തട്ടിയെടുത്ത കേസില്‍ പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വെള്ളാപ്പള്ളി നടേശനെതിരെ ജപ്തി നടപടികള്‍ ആരംഭിച്ചു.

തട്ടിപ്പിനെപ്പറ്റിയുള്ള പത്രവാര്‍ത്ത വന്നതിനെ തുടര്‍ന്ന് വായ്പ നല്‍കിയതിന്റെ പൂര്‍ണ്ണ വിവരം നല്‍കുവാന്‍ പിന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ വെള്ളാപ്പള്ളിക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വെള്ളാപ്പള്ളി നല്‍കിയ റിപ്പോര്‍ട്ടില്‍ നേരത്തെ നല്‍കിയ വ്യാജ സംഘങ്ങളുടെ പേരുകള്‍ ആവര്‍ത്തിക്കുകയായിരുന്നു. ശേഷം ജില്ലാ മാനേജര്‍മാര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നത്.

വായ്പ നല്‍കിയ അഞ്ചുകോടിയില്‍ 4.75 കോടിയും വകമാറ്റിയതായി കണ്ടെത്തുകയായിരുന്നു. എല്ലാ ജില്ലകളില്‍ നിന്നുമുളള റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് കൊല്ലം ജില്ലാ മാനേജര്‍ മാനേജിങ് ഡയറക്റ്റര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത് സൂചിപ്പിച്ചത്.

250 സ്വയം സഹായ സംഘങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കാന്‍ 2014 ജൂണ്‍ 19നാണ് വെള്ളാപ്പള്ളിക്ക് വായ്പ അനുവദിച്ചത്. ഈ പദ്ധതിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തുക തിരിച്ചടക്കാന്‍ 2015 ഡിസംബര്‍ മൂന്ന് വരെയായിരുന്നു പിന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ സമയം അനുവദിച്ചിരുന്നത്. പക്ഷേ ഇതുവരെ നോട്ടീസിന് മറുപടി നല്‍കുകയോ, തുക തിരിച്ചടക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് ജപ്തി നടപടികള്‍ ആരംഭിക്കുകയായിരുന്നു.