സ്വന്തം ജീവന്‍ നല്‍കി മറ്റൊരാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആദിവാസി യുവാവ് ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും 10 ലക്ഷം രൂപ സഹായധനവുമായി മുഖ്യമന്ത്രിയെത്തി

single-img
29 December 2015

Babu Minister

സ്വന്തം ജീവന്‍ നല്‍കി മറ്റൊരാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആദിവാസി യുവാവ് ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലിയുമായി മഖ്യമന്ത്രിയെത്തി. ബാണാസുരമലയിലെ അംബേദ്കര്‍ കോളനിയിലെ വീട്ടിലെത്തിയാണ് ബാബുവിന്റെ കുടുംബത്തോടുള്ള ആദരം മുഖ്യമന്ത്രി അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കാട്ടുനായ്ക്കരും പണിയരും മാത്രം താമസിക്കുന്ന കോളനിയില്‍ ദുര്‍ഘടപാതകള്‍ പിന്നിട്ട്, മുഖ്യമന്ത്രി എത്തിയത്.

ദരിദ്രാവസ്ഥയിലുള്ള കുടുംബത്തിന്റെ സുരക്ഷിതത്ത്വത്തിന് ബാബുവിന്റെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മകന്‍ ചെയ്തത് മഹത്തായ കാര്യമാണെന്നും ഒപ്പം അതൊരു തീരാവേദനകൂടിയാണെന്നും മുഖ്യമന്ത്രി ബാബുവിന്റെ മാതാപിതാക്കളെ അറിയിച്ചു. മജാലിയുടെ കാര്യം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.

കാല്‍നൂറ്റാണ്ടായി ബാബുവിന്റെ കുടുംബം താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിക്കാത്തതും വീടില്ലാത്തതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതിനെല്ലാം പരിഹാരം കണ്ടെത്താന്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ബാബുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കൈമാറി. മന്ത്രി എം.കെ. മുനീറും തിങ്കളാഴ്ച രാവിലെ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മി കഴിഞ്ഞ ദിവസം ഇവിടെയെത്തി രണ്ടുലക്ഷം രൂപയുടെ സഹായധനം വാഗ്ദാനം ചെയ്തിരുന്നു.

ബാണാസുരസാഗറില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ റൗഫ് വെള്ളത്തിലേക്കു താഴ്ന്നുപോകുന്നതുകണ്ടു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബുധനാഴ്ച വൈകിട്ട് ബാബുവും മരണപ്പെട്ടത്.