പോത്തിറച്ചി കയറ്റുമതിക്കാരില്‍ നിന്നും ബിജെപി പിരിച്ചെടുത്ത സംഭാവന രണ്ടരക്കോടി രൂപ

single-img
16 December 2015

BJP

ബീഫ് കയറ്റുമതിക്കാരില്‍ നിന്നും ബിജെപി പിരിച്ചെടുത്ത സംഭാവന രണ്ടരക്കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെളിപ്പെടുത്തല്‍. 2013 മുതല്‍ 2015 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ പാര്‍ട്ടികള്‍ക്കും ലഭിച്ച സംഭാവനകളുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്നതിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് അല്ലാനസണ്‍സിന്റെ ഉപകമ്പനികളായ ഫ്രിഗോറിഫിക്കോ അല്ലാന ലിമിറ്റഡ്, ഫ്രിഗേറിയോ കോണ്‍വേര്‍വ അല്ലാന ലിമിറ്റഡ്, ഇന്‍ഡാര്‍ഗോ ഫുഡ്‌സ് ലിമിറ്റഡ്, എന്നീ മൂന്നു കമ്പനികള്‍ ചേര്‍ന്നു നല്‍കിയത് രണ്ടുകോടി രൂപയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

ഈ നല്‍കിയതു കൂടാതെ ഫ്രിഗോറിഫിക്കോ അല്ലാന 20142015 കാലയളവില്‍ 50 ലക്ഷം രൂപ കൂട നല്‍കിയിട്ടുണ്ടെന്നും കണക്കുകഹ വ്യക്തമാക്കുന്നു. ലോകത്തിലെ ബീഫ് കയറ്റുമതിക്കാരില്‍ പ്രധാനിയായ അല്ലാനസണ്‍സിനാണ് ഇന്ത്യയിലെ ഹലാല്‍ പോത്തിറച്ചിയുടെ കുത്തക. വിജയ ബാങ്ക് മുഖേനയാണ് ഈ ഇടപാടുകളെല്ലാം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി ബീഫ് വിജയം സജീവ ചര്‍ച്ചയാക്കി മാറ്റുകയായിരുന്നു.

2014- 2015 കാലത്ത് മാത്രം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 437.35 കോടി രൂപയാണെന്നും കണക്കുകള്‍ പറയുന്നു. ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന സംഭാവനകളുടെയെല്ലാം കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കണമെന്ന് പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം യഥാര്‍ത്ഥ ചെലവിനോട് യാതൊരു ബന്ധവുമില്ലാത്ത കണക്കുകളാണ് തെരഞ്ഞെടുപ്പ് ചെലവെന്ന പേരില്‍ ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും സമര്‍പ്പിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.