കേരളാ രാജ്യാന്തര ചലചിത്രമേളയ്ക്ക് പ്രതിഷേധത്തോടെ തുടക്കം; പ്രതിഷേധം മേളയുടെ ഔദ്യോഗിക പ്രസിദ്ധീകരണമെന്ന് കരുതി ജേർണലിസം വിദ്യാർഥികളുടെ പത്രക്കുറിപ്പ് കത്തിച്ച്
തിരുവനന്തപുരം: ഇരുപതാമത് കേരളാ രാജ്യാന്തര ചലചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) ഉദ്ഘാടന ചടങ്ങിനിടയിൽ പത്രക്കുറിപ്പ് കത്തിച്ച് പ്രതിഷേധം. ചടങ്ങിൽ പങ്കെടുക്കാൻ സാധാരണക്കാരെയും രജിസ്റ്റർ ചെയ്ത ഡെലിഗേറ്റ്സിനെയും അനുവദിക്കാത്തതിനാലാണ് പ്രതിഷേധം.
ഐ.എഫ്.എഫ്.കെയുടെ ഔദ്യോഗിക പ്രസിദ്ധീകരണമെന്ന് തെറ്റിദ്ധരിച്ച് കേരള യൂണിവേഴ്സിറ്റി, ജേർണലിസം വകുപ്പ് വിദ്യാർഥികൾ പുറത്തിറക്കിയ പ്രത്യേക ഐ.എഫ്.എഫ്.കെ പത്രക്കുറിപ്പായ ‘സ്പോട്ട്ലൈറ്റ്’ ആണ് പ്രതിഷേധകർ കത്തിച്ചത്.
രാജ്യാന്തര ചലചിത്രമേളയോട് അനുബന്ധിച്ച് ജേർണലിസം വിദ്യാർഥികൾ മേളയുടെ വാർത്തകളും മറ്റ് വിവരങ്ങളും ഉൾക്കൊള്ളിച്ച് പ്രസിദ്ധീകരിക്കുന്നതാണ് സ്പോട്ട്ലൈറ്റ്. മേളയുടെ ഉദ്ഘാടന ദിവസം ചടങ്ങിനെത്തുന്നവർക്ക് സൗജന്യമായാണ് പത്രം നൽകുക. കേരള യൂണിവേഴ്സിറ്റി ജേർണലിസം വകുപ്പും വിദ്യാർഥികളും മുങ്കൈയ്യെടുത്താണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
വിദ്യാർഥികൾ മുന്നിട്ടിറങ്ങി പരസ്യങ്ങൾ പിടിച്ചും അവർക്കുള്ളിൽ തന്നെ പണം പിരിച്ചുമാണ് സ്പോട്ട്ലൈറ്റിന്റെ നിർമ്മാണത്തിനും മറ്റുമായുള്ള പണം കണ്ടെത്തിയത്. സംഭവത്തെ കേരള യൂണിവേഴ്സിറ്റി ജേർണലിസം വകുപ്പ് വിദ്യാർഥികൾ അപലപിച്ചു.