ഒടുവിൽ വീരേന്ദർ സെവാഗിന് അർഹിച്ച ആദരം നൽകി ബിസിസിഐ; ധോണി ഒഴികെ മറ്റ് ഇന്ത്യൻ ക്യാപ്റ്റൻമാർക്ക് നന്ദി പറഞ്ഞ് വീരു
ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലെത്തെയും മികച്ച ഓപ്പണർമാരിലൊരാളായ വീരേന്ദർ സെവാഗിന് ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) അർഹിച്ച ആദരവ് നൽകി. ഇന്ത്യ- ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റിന് മുന്നോടിയായി ദില്ലിയിലെ ഫിറോഷ്‌ലാ കോട്‌ല ഗ്രൗണ്ടിലാണ് സെവാഗിന് ബിസിസിഐ ആദരം ഒരുക്കിയത്.
ചടങ്ങിൽ വികാരഭരിതനായി സംസാരിച്ച സെവാഗ് ഇന്ത്യയുടെ മുൻ നായകൻമാരായ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, സച്ചിൻ ടെൻഡുൽക്കർ, അജയ് ജഡേജ എന്നിവർക്ക് പ്രത്യേക നന്ദി പറഞ്ഞു. എന്നാൽ മഹേന്ദ്ര സിംഗ് ധോണിയുടെ പേര് സെവാഗ് പരാമർശിക്കാതിരുന്നത് ശ്രദ്ധേയമായി. തന്നെ വളർത്തിയതിനും എല്ലാ വിധ പിന്തുണ നൽകിയതിനും ബിസിസിഐ, ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ, ആദ്യ കോച്ച് എഎൻ ശർമ്മ തുടങ്ങിയവരുടെ പേരും സെവാഗ് പ്രത്യേകം എടുത്ത് പറഞ്ഞു. ആരാധകരുടെ പിന്തുണക്കും സെവാഗ് നന്ദി പറഞ്ഞു.
രണ്ടര വർഷത്തോളം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുറത്ത് നിന്നിരുന്നതിന് ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് സെവാഗ്അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം അമേരിക്കയിൽ വിമരിച്ച താരങ്ങൾ അണിനിരന്ന ക്രിക്കറ്റ് ഓൾ സ്റ്റാർ ലീഗില്‍ സച്ചിൻസ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി വീരു കളിച്ചിരുന്നു.
ചടങ്ങിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക താരങ്ങൾക്ക് പുറമെ ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂർ സെവാഗിന്റെ അമ്മ കൃഷ്ണ സെവാഗ്, ഭാര്യ ആരതി രണ്ട് മക്കളും പങ്കെടുത്തു.