അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയത് : പിണറായി

single-img
30 November 2015

TH30_PINARAYI_VIJAY_516498f

കോഴിക്കോട്: പാളയത്ത് ഓട വൃത്തിയാക്കുന്നതിനിടെ അപകടത്തില്‌പെട്ട തൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ മരിച്ച നൗഷാദിനെതിരെ വര്‍ഗീയസ്പര്‍ദ്ധ പുലര്‍ത്തുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധം. കോഴിക്കോട് ഓട്ടോറിക്ഷാ തൊഴിലാളികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും വെള്ളാപ്പള്ളിക്കെതിരെ പ്രകടനം നടത്തി. വെള്ളാപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്.

മുസീം ആയതിനാല്‍ നൗഷാദിന് സഹായം നല്‍കുന്നതെന്നായിരുന്നു വെള്ളാപ്പള്ളി സമത്വമുന്നേറ്റ യാത്രയ്ക്കിടെ നടത്തിയ ആരോപണം. നൗഷാദിന്റെ ത്യാഗത്തിന്റെ പ്രഭകളയാന്‍ ഒരു വര്‍ഗീയഭ്രാന്തിനും കഴിയില്ലെന്ന് പിണറായി വെള്ളാപ്പള്ളിയ്‌ക്കെതിരെ ആഞ്ഞടിച്ചു. പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വെള്ളാപ്പള്ളിക്കെതിരെ വന്നത്.

പിണറായിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: ‘അഴുക്കുചാല്‍ വൃത്തിയാക്കവേ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട ഓട്ടോതൊഴിലാളിയും വേങ്ങേരി സ്വദേശിയുമായ നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപം മനുഷ്യത്വം ഇല്ലായ്മയും വെളിവില്ലായ്മയും ആണ്. കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയ ഭ്രാന്തിനും കഴിയില്ല.’

നൗഷാദിനെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് ഓട്ടോ തൊഴിലാളികള്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു. കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.
കഴിഞ്ഞ ദിവസം പാളയത്ത് ഭൂഗര്‍ഭ അഴുക്ക്ചാലില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനായി ശ്രമിക്കുമ്പോഴാണ് നൗഷാദിന് ജീവന്‍ നഷ്ടപ്പെട്ടത്. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന നൗഷാദ് ഓടയില്‍ വീണ് പിടയുന്ന ഒരു പരിചയവും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ കണ്ട് അവരുടെ രക്ഷയ്ക്കായി ഇറങ്ങുകയായിരുന്നു. വിഷവാതകം വമിക്കുന്ന ഓടയിലേക്ക് ഇറങ്ങിയ നൗഷൗദിനും രക്ഷപ്പെടാനായില്ല.

നൗഷാദിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നൗഷാദിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പറഞ്ഞിരുന്നു. ഇതിനെയാണ് വെള്ളാപ്പള്ളി വര്‍ഗ്ഗീയ വിദ്വേഷം വിതയ്ക്കുന്ന സംഭവമായി ചിത്രീകരിച്ചത്.