പാനായിക്കുളം സിമി ക്യാംപ് കേസ്; രണ്ടു പ്രതികള്‍ക്ക് 14 വര്‍ഷവും മൂന്നു പേര്‍ക്ക് 12 വര്‍ഷവും തടവ് വിധിച്ചു
കൊച്ചി: നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) സ്വാതന്ത്ര്യദിനത്തിൽ പാനായിക്കുളത്ത്രഹസ്യയോഗം കൂടിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് പ്രത്യേക എൻ.ഐ.എ. (നാഷണൻ ഇൻവസ്റ്റിഗേഷൻ ഏജൻസി) കോടതി തടവുശിക്ഷ വിധിച്ചു. ഗൂഢാലോചന, സംഘംചേരൽ, രാജ്യദ്രോഹ പ്രവർത്തനം എന്നീ ഗുരുതരമായ കുറ്റങ്ങൾചാർത്തിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
രണ്ട് പ്രതികൾക്ക് പതിനാല് വർഷവും മൂന്ന് പ്രതികൾക്ക് പന്ത്രണ്ട് വർഷവുമാണ് തടവുശിക്ഷ വിധിച്ചത്. ഇവർ അഞ്ചുപേർ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കുറ്റം തെളിയിക്കാൻ കഴിയാതിരുന്ന 11 പേരെ വെറുതെ വിടുകയുംചെയ്തിരുന്നു. പതിമൂന്നാം പ്രതിക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്നതിനാൽ ഇയാളുടെ വിചാരണ ജുവനൈൽകോടതിയിലേക്ക് മാറ്റുകയാണുണ്ടായത്.
ഒന്നാം പ്രതി ഈരാറ്റുപേട്ട നടക്കൽ പീടിയേക്കൽ വീട്ടിൽ പി.എ. ഷാദുലി, രണ്ടാം പ്രതി നടക്കൽ പേരകത്തുശ്ശേരി വീട്ടിൽ അബ്ദുൽറാസിഖ് എന്നിവർക്കാണ് കോടതി പതിനാൽ വർഷം തടവുശിക്ഷ വിധിച്ചത്. മൂന്ന് മുതൽ അഞ്ചു വരെയുള്ള പ്രതികളായ ആലുവകുഞ്ഞുണ്ണിക്കര പെരുന്തേലിൽ വീട്ടിൽ അൻസാർ നദ്വി, പാനായിക്കുളം ജാസ്മിൻ മൻസിലിൽ നിസാമുദ്ദീൻ, ഈരാറ്റുപേട്ട അമ്പഴത്തിങ്കൽവീട്ടിൽ ഷമ്മി എന്ന ഷമ്മാസ് എന്നിവർക്ക് പന്ത്രണ്ട് വർഷം തടവും ശിക്ഷ വിധിച്ചു. പ്രതികൾ ശിക്ഷാ കാലാവധി ഒന്നിച്ച്അനുഭവിക്കണമെന്നും കോടതി വിധിയുണ്ട്.
അതേസമയം അബ്ദുൽ റാസിഖും അൻസാർ നദ്വിയും രാജ്യദ്രോഹക്കുറ്റമായ 124 എ വകുപ്പ് പ്രകാരം കുറ്റക്കാരായി കോടതികണ്ടെത്തിയിരുന്നു. ഇവർക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
കേസിലെ ആറ് മുതൽ പന്ത്രണ്ട് വരെ പ്രതികളായ തൃശ്ശൂർ എറിയാട് കറുകപ്പാടത്ത് ഷമീർ, അഴീക്കോട് കടകത്തകത്ത് അബ്ദുൽ ഹക്കീം,ഇടുക്കി മുരിക്കുംതൊട്ടി മുണ്ടിക്കുന്നേൽ നിസാർ, പല്ലാരിമംഗലം ഉള്ളിയാട്ട് മുഹ്യുദ്ദീൻ കുട്ടി എന്ന താഹ, പറവൂർ കാട്ടിലപറമ്പിൽമുഹമ്മദ് നിസാർ, എറിയാട് ഇളന്തുരുത്തി വീട്ടിൽ അഷ്‌കർ, എറിയാട് എട്ടുതെങ്ങിൻപറമ്പിൽ നിസാർ എന്നിവരെയും 14 മുതൽ 17വരെ പ്രതികളായ പാനായിക്കുളം മഠത്തിൽവീട്ടിൽ ഹാഷിം, തൃക്കാരിയൂർ ചിറ്റേത്തുകുടിയിൽ റിയാസ്, പെരുമ്പാവൂർ മാറമ്പിള്ളികൊല്ലംകുടിയിൽ മുഹമ്മദ് നൈസാം, ആലുവ കുഞ്ഞുണ്ണിക്കര വെട്ടുവേലിൽ വീട്ടിൽ നിസാർ എന്നിവരെയുമാണ് കോടതി നേരത്തെവെറുതെ വിട്ടത്. കൂടാതെ പ്രതികളിൽ ഒരാളായ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ എൻ.ഐ.എ. കേസ് ഏറ്റെടുത്തപ്പോൾമാപ്പുസാക്ഷിയാക്കിയിരുന്നു.
2006ലെ സ്വാതന്ത്ര്യദിനത്തിൽ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിലാണ് നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗംനടന്നത്. ‘സ്വാതന്ത്ര്യദിനത്തിൽ മുസ്ലിങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലാണ് യോഗം നടന്നതെന്നാണ് എൻ.ഐ.എ. കണ്ടെത്തിയത്.വേദിയിൽ അഞ്ച് സിമി നേതാക്കളും സദസ്സിൽ 13 പേരും അടക്കം 18 പേർ യോഗത്തിൽ പങ്കെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന്ബിനാനിപുരം എസ്.ഐ. കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ യോഗസ്ഥലം റെയ്ഡ് ചെയ്ത് ദേശവിരുദ്ധ ലേഖനങ്ങളുംപുസ്തകങ്ങളും കണ്ടെടുക്കുകയായിരുന്നു.