മദ്രസ ലൈംഗിക പീഢനത്തിന് തെളിവ് നൽകാമെന്ന് കാന്തപുരത്തിന് അലി അക്ബറിന്റെ മറുപടി
30 November 2015
കോഴിക്കോട്: മദ്രസകളിൽ ലൈംഗിക പീഡനം നടക്കുന്നുവെന്ന് പരാതി പറയുന്നവർ തെളിവ് ഹാജരാക്കണമെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചലച്ചിത്ര സംവിധായകൻ അലി അക്ബർ. മദ്രസയിലെ ലൈംഗിക പീഡനത്തിന് തെളിവ് നൽകാൻ തയ്യാറാണെന്നും താൻ അതിന് ഇരയാണെന്നും അലി അക്ബർ വെളിപ്പെടുത്തി.
തന്നെ പീഡിപ്പിച്ച ഉസ്താദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അന്ന് ഭയം മൂലം പുറത്തുപറയാതിരുന്നു. തന്നെപ്പോലെ പീഡനത്തിനിരയായ നിരവധി പേർ ജീവിച്ചിരുപ്പുണ്ട്. എന്നാൽ ഊരുവിലക്ക് അടക്കമുള്ള പ്രതികാര നടപടികൾ ഭയന്നാണ് ആരും തുറന്നു പറയാത്തതെന്നും അലി അക്ബർ പ്രതികരിച്ചു.
മദ്രസകളിലെ പീഡനത്തെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തക വി.പി റജീന പ്രസിദ്ധീകരിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.