അസഹിഷ്ണുത വിവാദം; ബംഗളുരു സാഹിത്യോത്സവത്തില്‍ നിന്നും കന്നഡ എഴുത്തുകാര്‍ പിന്മാറി
ബംഗളുരു: അസഹിഷ്ണുത വിവാദത്തെ തുടര്‍ന്ന് ബംഗളുരു സാഹിത്യോത്സവത്തില്‍ നിന്നും എഴുത്തുകാര്‍ പിന്മാറി. കന്നഡ എഴുത്തുകാരായ ആരിഫ് റാസ, ദയാനന്ദ ടി.കെ എന്നിവരാണ് സാഹിത്യോത്സവത്തിന്‍റെ ഡയറക്ടർമാരിലൊരാളായ വിക്രം സമ്പത്തിനോടുള്ള പ്രതിഷേധ സൂചകമായി പിന്‍വാങ്ങുന്നതായി അറിയിച്ച് സംഘാടകര്‍ക്ക് കത്തയച്ചിരിക്കുന്നത്.
രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ സാഹിത്യകാരന്മാരെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് കന്നഡ എഴുത്തുകാരനും സാഹിത്യോത്സവ സംഘാടകനുമായ വിക്രം സമ്പത്ത് രംഗത്തുവന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് തങ്ങൾ പിന്മാറുന്നതെന്നാണ് ആരിഫ് റാസയും ദയാനന്ദ ടി.കെയും സംഘാടകർക്ക് എഴുതിയ കത്തിൽ പറയുന്നത്.
എന്നാൽ, പിന്മാറിയ എഴുത്തുകാരെ പൂർണമായും അംഗീകരിക്കുന്നുവെന്നും അവരുടെ വാദങ്ങൾ വലിയൊരു സദസിനുമുൻപിൽ പ്രകടിപ്പിക്കാനുള്ള വേദിയായി സാഹിത്യേത്സവത്തെ മാറ്റണമെന്നും വിക്രം സമ്പത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഡിസംബര്‍ 5,6 തിയതികളിലായിട്ടാണ് ബംഗളുരു സാഹിത്യോത്സവം നടക്കുന്നത്.