‘വിനാശകാലേ വിപരീത ബുദ്ധി’-കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത ലേഖനം

single-img
27 November 2015

catholic കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്  തൃശൂര്‍ അതിരൂപത ലേഖനം. വിനാശകാലേ വിപരീത ബുദ്ധി എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ കൂട്ടുക്കെട്ടുകളെയും വിലപേശലിനെയും ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

കോണ്‍ഗ്രസ്- വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ഗ്രാന്‍ഡ് അലയന്‍സാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയതെന്ന്   മുഖപത്രം കുറ്റപ്പെടുത്തുന്നു. ഈ കൂട്ടുക്കെട്ടിന് നേതൃത്വം നല്‍കിയത് തൃശൂര്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ മന്ത്രി സിഎന്‍ ബാലകൃഷ്ണനും തേറമ്പില്‍ രാധാകൃഷ്‌ണനുമാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.

ഇതിന് നേതൃത്വം നല്‍കിയത് തൃശ്ശൂര്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളാണ്. കത്തോലിക്കരുടെ വിലപേശല്‍ ശക്തി കുറക്കുകയായിരുന്നു ലക്ഷ്യം.രണ്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ ആറു സീറ്റുകള്‍ കരസ്ഥമാക്കിയത് കോണ്‍ഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ്. മത്സരിച്ച കത്തോലിക്കരെ തോല്‍പ്പിച്ചുവെന്നും പത്രം കുറ്റപ്പെടുത്തി.

ഈ മാടമ്പിമാരെ നിയന്ത്രിക്കാന്‍ സംസ്ഥാന നേതൃത്വം ഉടന്‍ ഇടപെടണം. അല്ലെങ്കില്‍ കനത്ത തിരിച്ചടിയാകും നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവരുക. ഇടതുപക്ഷത്തോട് തൊട്ടുകൂടായ്‌മ ഇല്ല. ആവശ്യമെങ്കില്‍ സഹകരിക്കാന്‍ ഒരുക്കമാണെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ക്രൈസ്തവരുടെ വിലപേശൽ ശക്തി തകർക്കലായിയുന്നു ഇവരുടെ ലക്ഷ്യം. ക്രൈസ്തവരായ രണ്ട് മേയർമാർക്ക് ആദ്യം തന്നെ സീറ്റ് നിഷേധിച്ചു. മകളെ മേയറാക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്തിറങ്ങിയതോടെ അടവ് മാറ്റി. വോട്ട് മറിച്ചും പേയ്മന്‍റ് സീറ്റ് നൽകിയും ലക്ഷങ്ങൾ നേടി. തൃശൂരിലെ മാടമ്പിമാരെ നിയന്ത്രിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇടപെടണം.

ഒല്ലൂരിലും വടക്കാഞ്ചേരിയിലും കഴിഞ്ഞ നി‍യമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ ജയിച്ചത് ക്രൈസ്തവരുടെ വോട്ട് കൊണ്ടാണ്.
പിസി ചാക്കോയുടേയും ധനപാലന്റേയും തോല്‍വി മറക്കരുത്. എത്രയും വേഗം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വന്‍ തിരിച്ചടിയാകും നേരിടേണ്ടിവരുകയെന്നും പത്രം പറയുന്നു.