അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്‍ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകള്‍ ഇന്ത്യ സ്ഥാപിക്കുന്നു
ഇനി അതിർത്തി കാവലിന് റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകളുമായി ഇന്ത്യൻ സൈന്യം. അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുകയെന്ന് ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സൈന്യം ഇസ്രായേൽ സൈന്യത്തിന്റെ മാതൃകയിൽ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത്.
ആദ്യം ജമ്മുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മെഷീൻ ഗണ്ണുകൾ സ്ഥാപിക്കും. പുതിയ സംവിധാനം നിലവിൽവരുന്നതോടെ അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായി നിയന്ത്രിക്കാൻ കഴിയുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ.
അതിർത്തി വേലികളുടെ നിർമ്മാണം പലയിടത്തും പൂർത്തിയായെങ്കിലും മഞ്ഞുകാലത്തിന്റെ ആനുകൂല്യം മുതലെടുത്താണ് മിക്ക നുഴഞ്ഞുകയറ്റങ്ങളും നടക്കുന്നത്. മഞ്ഞു വീഴ്ച്ച കാരനം അതിർത്തിയിൽ പട്രോളിങ് നടത്തുന്നതിന് സൈന്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഈ വർഷം 300ന് മുകളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. നിരവധി ജവാന്മാരുടെ ജീവനം നഷ്ടമായി. ഈ സാഹചര്യത്തിലാണ് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ അതിർത്തിയിൽ സ്ഥാപിക്കാൻ സൈന്യം തയ്യാറെടുക്കുന്നത്. ദുർഘടമായ മേഖലകളിലെ പട്രോളിങ് ഒഴിവാക്കാൻ ഇതിലൂടെ സൈന്യത്തിന് സാധിക്കും. നേരിട്ടുള്ള ഏറ്റുമുട്ടലുകളും കുറയും.