വ്രതശുദ്ധിയില്‍ അയ്യപ്പ ദര്‍ശനത്തിനായി മലകയറി റഷ്യന്‍ സ്വദേശി
ശബരിമല: ഒന്നരമാസത്തെ വ്രതശുദ്ധിയില്‍ അയ്യപ്പ സന്നിധിയിൽ സെന്റ് പീറ്റേഴ്സ് ബർഗിൽ നിന്നും വ്ലാഡിമിർ വാസിലി സെങ്കോക്ക് എത്തി. ആറായിരത്തോളം കിലോമീറ്റര്‍ താണ്ടി അയ്യപ്പനെ കണ്‍കുളിര്‍ക്കെ കണ്ടു. കട്ടപ്പന സ്വദേശി അജികുമാറിൽ നിന്നാണു ശബരിമലയെപ്പറ്റി മൂന്നു വർഷം മുൻപ് റഷ്യന്‍ സ്വദേശി വ്ലാഡിമിർ അറിയുന്നത്.
തുടര്‍ന്ന് കസ്റ്റംസിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇന്റർനെറ്റിൽ നിന്നു ശബരിമലയെയും ആചാരങ്ങളെയും പറ്റി മനസിലാക്കിയിരുന്നു. പിന്നീട് അജികുമാർ യോഗ പഠിപ്പിക്കുന്നതിനായി റഷ്യയിൽ എത്തുമ്പോഴെല്ലാം വ്രതം നോക്കേണ്ട വിധം പറഞ്ഞു മനസിലാക്കി കൊടുത്തു.
ഒന്നരമാസം മുൻപേ വ്രതാനുഷ്ഠാനം തുടങ്ങിയ വ്ലാഡിമിർ വലിയ തിരക്കു വരുന്നതിനു മുൻപ് അയ്യപ്പ സന്നിധിയിൽ എത്തി ദർശനം നടത്താൻ രണ്ടു ദിവസം മുൻപാണ് ഇന്ത്യയിൽ എത്തിയത്. താന്‍ കേട്ടറിഞ്ഞ സമഭാവനയുടെ സന്നിധിയായ ശബരിമലയെ കണ്ടറിഞ്ഞ സന്തോഷത്തിലാണ് വ്ലാഡിമിർ.