ഹരിത തടാകത്തിനു നടുവില്‍ ചെങ്കല്ലുകൊണ്ടുള്ള നിര്‍മ്മാണ വിസ്മയം; ഇത് കേരളത്തിന്റെ സ്വന്തം അനന്തപുരം ക്ഷേത്രം

single-img
20 November 2015

sree-ananthapuram-temple-kumbla

ജലാശയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍. ഇവിടെ ചെന്ന് കുളിച്ച് തൊഴുക എന്നതാണ് മലയാളികളുടെ ശീലം. തൊഴാന്‍ ഒരു ക്ഷേത്രമുണ്ടെങ്കില്‍ ക്ഷേത്രത്തിന് സമീപം തന്നെ കുളിക്കാന്‍ ഒരു കുളമോ തടാകമോ ഉണ്ടാകും. നദിയില്‍ മുങ്ങി കുളിച്ചിട്ടാണ് നദീതീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ചില ക്ഷേത്രങ്ങളില്‍ തൊഴാറ്. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ക്ഷേത്രമുണ്ട്, കേരളത്തിന്റെ വടക്കന്‍ ജില്ലയായ കാസര്‍കോടില്‍.

തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നു എന്നതാണ് കാസര്‍കോട്ടെ അനന്തപുരം ക്ഷേത്രത്തിന്റെ പ്രത്യേകത. കേരളത്തില്‍ മറ്റെവിടെയും ഇത്തരത്തില്‍ ഒരു ക്ഷേത്രം കാണില്ല. അതാണ് അനന്തപുരം ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതും. ഏകദേശം രണ്ടേക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഹരിതഭംഗിയുള്ള തടാകത്തിന് നടുവിലായാണ് ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസര്‍കോട് ജില്ലയിലെ കുംബ്ലൈ എന്ന സ്ഥലത്താണ് അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തേക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല, പ്രശസ്ത ക്രിക്കറ്റ് താരം അനില്‍കുബ്ലൈയുടെ നാട് കൂടിയാണിത്.
പ്രശസ്തമായ ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്ന ബേക്കലില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയായാണ് അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസര്‍കോടില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് കുംബ്ലൈ. കാസര്‍കോടില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന വഴിയും ഈ ക്ഷേത്രം സന്ദര്‍ശിക്കാം. കാസര്‍കോട് നിന്നാണ് അനന്തപുരം ക്ഷേത്രത്തിലേക്ക് പോകുന്നതെങ്കില്‍ മാഥൂര്‍ റോഡ് വഴിയെത്താം. 13 കിലോമീറ്റര്‍ മാത്രമാണ് ഇവിടെ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം.

അനന്തപുരം ക്ഷേത്രവും തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും തമ്മില്‍ വളരെയടുത്ത ബന്ധമുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനമായിട്ടാണ് ഈ ക്ഷേത്രത്തെ കരുതിപ്പോരുന്നത്. ഇവിടത്തെ ഐതീഹ്യം ഇങ്ങനെ; ‘കൃഷ്ണാമൃതം’ കാവ്യമെഴുതിയ വില്യമംഗലം സ്വാമി ഗോശാല ക്ഷേത്രത്തില്‍ പൂജ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിരുന്ന കാലം, ഒരു ബാലന്റെ രൂപത്തില്‍ സ്വാമിയെ സേവിക്കാനെത്തിയ വിഷ്ണു ഭഗവാന്‍ പൂജാസാമഗ്രികളെടുത്ത് കുസൃതി കാട്ടിയപ്പോള്‍ സ്വാമി തന്റെ ഇടം കൈ കൊണ്ട് ബാലനെ തട്ടിയകറ്റി. തെറിച്ചു വീണ ബാലന്‍ ‘ഇനി എന്നെ കാണണമെങ്കില്‍ അങ്ങ് അനന്തന്റെ കാട്ടിലെത്തണം’ എന്നു പറഞ്ഞ് അപ്രത്യക്ഷനായി. ബാലന്‍ ആരാണെന്ന് തിരിച്ചറിഞ്ഞ സ്വാമി ബാലന്‍ വീണ സ്ഥലത്ത് പ്രത്യക്ഷമായ ഗുഹയിലൂടെ മാര്‍ഗ്ഗദീപമായി തെളിഞ്ഞ ദിവ്യ തേജസിനെ പിന്തുടര്‍ന്ന് നടന്നു തുടങ്ങി. ഒടുവില്‍ കേരളത്തിന്റെ തെക്കേയറ്റത്ത് അനന്തന്‍ കാട്ടിലെത്തുകയും ദിവ്യതേജസ്സ് ആദ്യം ബാലന്റെ രൂപത്തിലും പിന്നീട് മഹാവിഷ്ണുവിന്റെ രൂപത്തിലും സ്വാമിക്ക് ദര്‍ശനം നല്‍കുകയും ചെയ്തു. ശ്രീപത്മനാഭ ചരിത്രം ആരംഭിക്കുന്നത് അന്ന് മുതലാണ്.

മറ്റ് ക്ഷേത്രങ്ങളിലുള്ളത് പോലെ കല്ല് കൊണ്ടുള്ള വിഗ്രഹമല്ല അനന്തപുരം ക്ഷേത്രത്തിലുള്ളത്. ‘കടുശൃക്കര’ എന്ന പ്രത്യേക കൂട്ടുപയോഗിച്ചാണ് വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 64ല്‍ പരം അമൂല്യ വസ്തുക്കളുടെ ഒരു കൂട്ടാണ് കടുശര്‍ക്കര. ഗോതമ്പ് പൊടി, മെഴുക്, നല്ലെണ്ണ, ശര്‍ക്കര മുതലായ ചിര പരിചിതമായ വസ്തുക്കളും ഇക്കൂട്ടത്തില്‍ പെടുന്നു. മനുഷ്യ ശരീരത്തിലുള്ളത് പോലെ അസ്ഥികളും നാഡി വ്യവസ്ഥയും ഈ വിഗ്രഹങ്ങള്‍ക്കുണ്ട്. 976ലെ പ്രാരംഭ കാലത്തുണ്ടായിരുന്ന കടുശര്‍ക്കര വിഗ്രഹം ജീര്‍ണാവസ്ഥയിലായപ്പോള്‍ തല്‍സ്ഥാനത്ത്പഞ്ചലോഹത്തില്‍ തീര്‍ത്ത വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നാല്‍ 1997ല്‍ ദേവപ്രശ്‌നത്തില്‍ അത് മാറ്റി കടുശര്‍ക്കരയില്‍ തന്നെ തീര്‍ത്ത വിഗ്രഹം തന്നെ പ്രതിഷ്ഠിക്കണമെന്ന് തെളിഞ്ഞതിനാല്‍ വീണ്ടും കടുശര്‍ക്കര വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നു.
ഇവിടത്തെ തടാകത്തിനുമുണ്ട് ഏറെ പ്രത്യേകതകള്‍. കാസര്‍കോട് അനന്തപുരം ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ഒന്‍പതാം നൂറ്റാണ്ടിലാണെന്നാണ് ഐതീഹ്യം.

രണ്ടേക്കറോളം പരന്ന് കിടക്കുന്ന തടാകത്തിലാണ് ഈ ക്ഷേത്രം. എത്ര കനത്തമഴ പെയ്താലും ഈ തടാകത്തിലെ ജലനിരപ്പ് ഉയരില്ലെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന്റെ സംരക്ഷനായി തടാകത്തില്‍ ഒരു മുതലയുമുണ്ട്, സസ്യമുക്കായ ഒരു മുതല. ‘ബാബിയ’ എന്നാണ് ആളുകള്‍ ഈ മുതലയെ വിളിക്കുന്നത്. ക്ഷീരസാഗര സങ്കല്‍പ്പമനുസരിച്ച് വിഷ്ണുവിന്റെ വാസസ്ഥലമായ വൈകുണ്ഠം കാത്തു പരിപാലിക്കുന്ന വരുണ ദേവനാണ് മുതലയെന്ന് വിശ്വാസികള്‍ കരുതുന്നു. മനുഷ്യരെ ഉപദ്രവിക്കാത്ത ഈ മുതല സസ്യഭുക്കാണ്. ക്ഷേത്രത്തിലെ പൂജാരിമാര്‍ നല്‍കുന്ന നിവേദ്യച്ചോറാണ് ഈ മുതലയുടെ പ്രധാന ഭക്ഷണം.

ശ്രീകോവിലിലേക്കിറങ്ങുന്ന കല്‍ക്കെട്ട് മറികടന്ന് മുന്നോട്ട് നടന്നാല്‍ പ്രധാന ക്ഷേത്രത്തില്‍ നിന്ന് മാറി സ്ഥിതി ചെയ്യുന്ന ഗണപതി കോവിലിന് സമീപത്തെത്താം. ഗണപതി കോവിലില്‍ ശിലാ വിഗ്രഹമാണുള്ളത്. ഇവിടേയും ആദ്യം കടുശര്‍ക്കരയില്‍ തീര്‍ത്ത വിഗ്രഹമായിരുന്നു. ഗണപതി ക്ഷേത്രത്തിനരികിലൂടെ താഴേക്കിറങ്ങിയാല്‍ തടാകം വ്യക്തമായി കാണാം. താടകത്തിന്റെ ചെകുത്തായ വശത്ത് കൂടി താഴേക്കിറങ്ങിയാല്‍ കല്ലുകള്‍ക്കിടയിലെ ഗുഹയിലെത്താം. ഇവിടമാണ് നൂറ്റാണ്ടുകളായി തടാക ക്ഷേത്രത്തിന്റെ കാവല്‍ക്കാരനായ ‘ബാബിയ’ മുതലയുടെ വാസസ്ഥലം.

ഒരു മുതല മാത്രമാണ് ഇപ്പോള്‍ തടാകത്തിലുള്ളത്. അതിന്റെ ജീവിത കാലഘട്ടത്തിന് ശേഷം അടുത്തത് അത്ഭുതകരമായി പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം. അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ മുമ്പ് ഇവിടെയെത്തിയ ബ്രിട്ടീഷുകാര്‍ അന്നുണ്ടായിരുന്ന മുതലയെ വെടി വെച്ച് കൊന്നു. പിറ്റേന്നു തന്നെ ഒരു കുഞ്ഞ് മുതല തടാകത്തില്‍ പ്രത്യക്ഷപ്പെട്ടുവത്രേ. ഇന്ന് തടാകത്തിലുള്ളത് ആ മുതലയാണ്. ആദ്യത്തെ മുതലയുടെ ‘ബാബിയ’ എന്ന പേര് തന്നെയാണ് വിശ്വാസികള്‍ കുഞ്ഞന്‍ മുതലയ്ക്കും നല്‍കിയത്.

ഒരു ചെറിയ പാതയാണ് ക്ഷേത്രത്തെയും കരയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. കൈവരികളുള്ള ആ പാത കടന്നാല്‍ ആദ്യമെത്തുക മുഖമണ്ഡപത്തിലാണ്. കൂത്തമ്പലങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മുഖമണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്. മുഖമണ്ഡപത്തിന് പിന്നിലായി ശ്രീകോവില്‍ കാണാം. ഏഴ് പ്രതിഷ്ഠകളാണ് ശ്രീകോവിലില്‍ കുടിയിരിക്കുന്നത്. പത്മനാഭ ക്ഷേത്രത്തിലുള്ളത് പോലെ അനന്തശയനമല്ല ഇവിടെയുള്ളത്, അഞ്ച് ഫണങ്ങളും വിടര്‍ത്തി വിഷ്ണുവിന് ഒരു കുട പോലെ നില്‍ക്കുന്ന അനന്തന്‍, വിഷ്ണുവിന് ഇരു വശത്തായി ശ്രീദേവിയും ഭൂമിദേവിയും. തൊട്ട് മുമ്പില്‍ ഹനുമാനും ഗരുഡനും കൈതൊഴുതു നില്‍ക്കുന്നു. ശ്രീകോവിലിന് വെളിയില്‍ കാവല്‍ നില്ക്കുന്ന ജയവിജയന്മാര്‍, പുറത്ത് നോക്കിയാല്‍ കാണാന്‍.