ആകാശത്തിന്റെ അതിരുകളില്ലാ ലോകത്ത് കൈയ്യൊപ്പ് ചാര്‍ത്തി ഒരു മലയാളി; അമേരിക്കയില്‍ ബോയിങ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് ഈ കോട്ടയം സ്വദേശി

single-img
19 November 2015

harold-m-johny

ചെറുപ്പക്കാരുടെയെല്ലാം ആഗ്രഹമാണ് വിലകൂടിയ, കരുത്തേറിയ വാഹനങ്ങളില്‍ നിരത്തിലൂടെ ചീറിപായുക എന്നത്. എന്നാല്‍ ഹാരോല്‍ഡ് എന്ന ചെറുപ്പക്കാരന്റെ ആഗ്രഹം വിമാനം പറത്താനായിരുന്നു. കുട്ടിക്കാലം മുതല്‍ അവന്‍ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നം ഹാരോള്‍ഡിപ്പോള്‍ സഫലമാക്കിയിരിക്കുകയാണ്. ഹാരോള്‍ഡ് വിമാനം പറത്തി, അതും ഭീമന്‍ യാത്രാവിമാനമായ ബോയിങ് 737. വെറുതെയങ്ങ് പറഞ്ഞപ്പോള്‍ തീര്‍ന്നു, പക്ഷെ സംഭവബഹുലമാണ് ഹാരോള്‍ഡിന്റെ ഈ നേട്ടം.
ബോയിംഗ് 737 പറപ്പിക്കുന്ന അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി അദ്ഭുതം സൃഷ്ടിക്കുകയാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ ഹാരോല്‍ഡ് എം. ജോണി. കൈപ്പുഴ മുകളേല്‍ ജോണി തോമസിന്റെയും നീണ്ടൂര്‍ കാരിക്കല്‍ ആനിയമ്മ ജോണിയുടെയും മകനാണ് ഹാരോല്‍ഡ്. ക്ലിഫോര്‍ഡ് ജോണിയും ഹാരിയറ്റ് ആനുമാണ് സഹോദരങ്ങള്‍.

നാലായിരത്തിലേറെ മണിക്കൂര്‍ വിമാനം പറത്തിയ പരിചയസമ്പത്തു നേടിയ ഹാരോല്‍ഡ് ബോയിംഗ് വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ പദവിയിലെത്തുന്ന അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 24കാരനായ ഹാരോള്‍ഡ്. ഈ പദവിയിലേക്കുയര്‍ന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരനും ഇയാള്‍ തന്നെ. ഡിഎച്ച്എല്ലിനു വേണ്ടി സതേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനത്തിലെ ഫസ്റ്റ് ഓഫീസറാണ് ഇപ്പോള്‍ ഹാരോല്‍ഡ്.

ഒമാനിലെ മസ്‌ക്കറ്റില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ഹാരോല്‍ഡ് മാന്നാനം കെഇ സ്‌കൂളിലും പഠിച്ചിരുന്നു. പിന്നീട് ന്യൂസിലന്‍ഡിലെ ഒക്ലന്‍ഡിലും തുടര്‍ന്ന് പാഴ്‌സിപ്പനിയിലുമായി വിദ്യാഭ്യാസം നേടി. 2004 മുതല്‍ അമേരിക്കയിലാണ് ഹാരോല്‍ഡ്. 2008ല്‍ ഫ്‌ളോറിഡയിലെ സതേണ്‍ ഏറോ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഏവിയേഷന്‍ ഫിസിയോളജി ട്രെയിനിംഗ് പൂര്‍ത്തിയാക്കി. ഡെല്‍റ്റ കണക്ഷന്‍ അക്കാഡമിയില്‍ നിന്നുമാണു പൈലറ്റായുള്ള ജോലിയിലേക്ക് ചവിട്ടുപടി വച്ചത്. തുടര്‍ന്ന്, ഹാരോല്‍ഡ് ന്യൂജേഴ്‌സിയിലും ഫ്‌ളോറിഡയിലുമായി നിരവധി ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്തു. പിന്നീട് ഫ്‌ളോറിഡയില്‍ കോളജ് പഠനകാലത്ത് ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ഷനിലെ അനുഭവസമ്പത്ത് വര്‍ധിപ്പിച്ചു.

എക്‌സ്പ്രസ് ജറ്റ് എയര്‍ലൈന്‍സില്‍ (യുണൈറ്റഡ് എക്‌സ്പ്രസ്) ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ഏവിയേഷന്‍ മെയിന്റനന്‍സ് സയന്‍സില്‍ സര്‍ട്ടിഫേക്കഷന്‍ കോഴ്‌സിനു ഫ്‌ളോറിഡയിലെ ഡേറ്റൊണ ബീച്ച് എംബറി റിഡില്‍ ഏറോനോട്ടിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ ട്രന്റണ്‍ തോമസ് എഡിസണ്‍ സ്‌റ്റേറ്റ് കോളേജില്‍ നിന്നും ഏവിയേഷന്‍ ഫ്‌ളൈറ്റ് ടെക്‌നോളജിയില്‍ ബിരുദം സ്വന്തമാക്കി.

പസഫിക്ക് വിംഗ്‌സ് എയര്‍ലൈന്‍സിന്റെ ചെറുവിമാനമായ സെസ്‌ന കാരവന്‍ എയര്‍ക്രാഫ്റ്റ് പറത്തിക്കൊണ്ടായിരുന്നു ഹാരോല്‍ഡ് തന്റെ ആകാശ സ്വപ്നങ്ങള്‍ എത്തിപിടികാന്‍ തുടങ്ങിയത്. തുടര്‍ന്ന് യുണൈറ്റഡ് എക്‌സ്പ്രസ്, യുഎസ് എയര്‍വേസ് എക്‌സ്പ്രസ് ബ്രാന്‍ഡ്‌സ് എന്നിവയുടെ യാത്രാവിമാനങ്ങള്‍ പറത്തിയ ഹരോള്‍ഡ് പിന്നീട് സതേണ്‍ എയറിനുവേണ്ടി ഡിഎച്ച്എല്‍ ഫ്‌റൈറ്റര്‍ വേള്‍ഡ് വൈഡ് ഓപ്പറേഷന്‍സില്‍ ചേര്‍ന്നു. ഇതിനിടെ. ഹാരോല്‍ഡ് നേടിയ ഏവിയേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വളരെയേറെ വരും.

എയര്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ട് പൈലറ്റ് (എഎംഇഎല്‍), സര്‍ട്ടിഫൈഡ് ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ സിഎഫ്‌ഐ, സിഎഫ്‌ഐഐ, എംഇഐ, എജിഐ, ഐജിഐ, എഫ്എഎ ക്ലാസ് 1 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, എഫ്‌സിസി റേഡിയോ ലൈസന്‍സ് എന്നിവ ഇതില്‍ പ്രധാനം. ടൈപ്പ് റേറ്റിംഗ്‌സ്‌സി.എല്‍ 65, സി.എഫ്340, ഇ.എം.ബി145, ഒടുവിലായി ബോയിംഗ് 737, എന്നീ വിമാനങ്ങളില്‍ ഹാരോല്‍ഡ് വൈദഗ്ധ്യം നേടിയിട്ടുണ്ട്.

വിമാനം പറത്തുന്നതിലെ അസാമാന്യ വൈദഗ്ധ്യവും പരിചയസമ്പത്തും ബോയിംഗ് 737 എയര്‍ക്രാഫ്റ്റിലെ ഫസ്റ്റ് ഓഫീസര്‍ പോസ്റ്റിലേക്ക് ഹാരോല്‍ഡിനെ എത്തിച്ചത് വളരെ പെട്ടെന്നായിരുന്നു. ഇനി ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ഹാരോല്‍ഡ് പരിഗണിക്കപ്പെട്ടാല്‍ അത് മറ്റൊരു റെക്കാര്‍ഡാവും. ബോയിംഗ് 737 വിമാനം പറത്തുന്ന അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി ഈ ചെറുപ്പക്കാരന്‍ മാറും. ക്യാപ്റ്റന്‍ പ്രമോഷനുവേണ്ടി 2016 സെപ്റ്റംബര്‍ വരെ കാത്തിരിക്കണം.

താന്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തെക്കുറിച്ച് ഹാരോല്‍ഡ് നല്ല നിശ്ചയമുണ്ട്. ‘കയറിപ്പറ്റാന്‍ ബുദ്ധിമുട്ടുള്ള ഒരു ഫീല്‍ഡാണിത്. ശരിക്കും കഠിനാധ്വാനം തന്നെ വേണ്ടി വന്നു’, ഹാരോല്‍ഡ് പറയുന്നു. താന്‍ പഠിപ്പിച്ചവര്‍ പലരും ഇപ്പോള്‍ പല എയര്‍ലൈന്‍സുകളിലായി ജോലി ചെയ്യുന്നുണ്ട് എന്ന വസ്തുതയും ഹാരോല്‍ഡില്‍ അഭിമാനമുണര്‍ത്തുന്നു. അതൊരു വലിയ അംഗീകാരമായി അയാള്‍ കണക്കാക്കുന്നു. അമേരിക്കയില്‍ ആറു മലയാളികളേ ഈ പ്രഫഷനില്‍ ഇപ്പോഴുള്ളൂ. എന്നാല്‍, ഈ മേഖലയില്‍ വടക്കേ ഇന്ത്യക്കാര്‍ വളരെയേറെയുണ്ട്. ഈ മേഖലയോട് തത്പര്യമുള്ളവരെ എന്നും പ്രോത്സാഹിപ്പിക്കാനും ഹാരോല്‍ഡ് മുന്നിലുണ്ട്. വളരെ ചെറുപ്പം മുതല്‍ ഇതിലേക്ക് എത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ഹാരോല്‍ഡ് പറയുന്നു.

ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ഏവിയേഷന്‍ മേഖലയെക്കുറിച്ച് പഠിച്ചിരിക്കണം. ഫ്‌ളൈറ്റ് ട്രെയിനിംഗിനു പ്രായപരിധിയില്ല. മിനിമം യോഗ്യത ഹൈസ്‌കൂള്‍ വിദ്യാഭ്യാസമാണ്. ഫ്‌ലൈറ്റ് ലൈസന്‍സ് കിട്ടാന്‍ 18 വയസ് മതി. എന്നാല്‍ അതിനു മുന്‍പ് തന്നെ പഠിച്ചു തുടങ്ങണം. കൊമേഴ്‌സ്യല്‍ എയര്‍ലൈന്‍സുകളില്‍ ജോലി ചെയ്യാന്‍ ബാച്ചിലേഴ്‌സ് ബിരുദം നിര്‍ബന്ധമാണ്. ഇപ്പോള്‍ 23 വയസാകാതെ, വിമാനം പറത്താനാവില്ല. മുന്‍പ് ഇത് 21 വയസായിരുന്നു. ഏറ്റവും ചുരുങ്ങിയത് 1500 മണിക്കൂറെങ്കിലും വിമാനം പറത്തിയാലേ ലൈസന്‍സ് കിട്ടൂ. ഇതിന് ഏതാണ്ട് ഒരു വര്‍ഷമെടുക്കും. കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റ് ലൈസന്‍സിനാണെങ്കില്‍ കുറഞ്ഞത് നാലായിരം മണിക്കൂറെങ്കിലും വിമാനം പറത്തിയിരിക്കണം. ഇതിന് ആറു വര്‍ഷമെങ്കിലുമെടുക്കും. കൂടാതെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ (APAI), എയര്‍ക്രാഫ്റ്റ് ഓണേഴ്‌സ് ആന്‍ഡ് പൈലറ്റ്‌സ് അസോസിയേഷന്‍ (AOPA) എന്നീ രണ്ട് നാഷണല്‍ ഓര്‍ഗനൈസേഷനുകളിലും അംഗങ്ങളാകുകയും വേണം.

നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് ഈ ചെറുപ്പക്കാരനെ ഇത്രയും ഉയരങ്ങളില്‍ എത്തിച്ചിരിക്കുന്നത്. പിന്നെ, തന്നോടൊപ്പം ഈശ്വരാനുഗ്രഹവും എപ്പോഴുമുണ്ടെന്ന വിശ്വാസവും. അതിനാല്‍ തന്നെ താന്‍ കൈവരിച്ച നേട്ടം ചെറിയൊരു കാര്യമല്ലെന്ന് ഹാരോള്‍ഡ് കരുതുന്നു. ജീവിതത്തില്‍ യാതൊരു ലക്ഷ്യബോധവുമില്ലാതെ നീങ്ങുന്ന യുവാക്കള്‍ക്ക് എന്നും ഒരുത്തമ മാതൃകയാണ് ഹാരോള്‍ഡ് എം. ജോണി. സ്വപ്നങ്ങളെല്ലാം ഓരോന്നായി കീഴടക്കി വിമാനചിറകിലേറി ഹാരോള്‍ഡ് തന്റെ ജൈത്രയാത്ര തുടരുന്നു.