മരണത്തിലും കൈവിടാത്ത അജ്ഞാതന്റെ 148 വര്‍ഷത്തെ നിശബ്ദ പ്രണയം

single-img
7 November 2015

sleeping‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന അനശ്വര പ്രണയത്തെ കുറിച്ച്  കേട്ടിട്ടുള്ളവരാണ് മലയാളികള്‍. ഒപ്പം കാഞ്ചന മാലയുടെ നഷ്ടപ്രണയത്തില്‍ വിലപിച്ചവരുമാണ് നമ്മള്‍. മരണ ശേഷവും തന്റെ പ്രിയ ഹൃദയത്തിനായി സ്വന്തം ജീവിതം മാറ്റി വെച്ച കാഞ്ചനമാല കുറച്ചൊന്നുമല്ല മലയാളികളെ സ്വാധീനിച്ചത്. ഇതുപോലെ തന്നെ അങ്ങ് യൂറോപ്പിനും പറയാനുണ്ട് മരണത്തിന് ശേഷവും തന്റെ പ്രണയിനിയെ സ്നേഹിച്ച അജ്ഞാതനെ പറ്റി. മരണ ശേഷവും മരണമില്ലാത്ത അജ്ഞാതന്റെ നിശബ്ദ പ്രണയത്തെ കുറിച്ചാണ് ഇന്ന് ജര്‍മ്മനിയിലെ ഫ്രെയ്ബര്‍ഗ് സാക്ഷിയാകുന്നത്. ഈ പ്രണയത്തിന് ഒന്നും രണ്ടും വര്‍ഷത്തേയോ അതോ പതിറ്റാണ്ടുകളുടേയോ കഥയല്ല പറയാനുള്ളത്. മറിച്ച് ഒന്നര നൂറ്റാണ്ടിന്റെ കഥയാണ് പറായനുള്ളത്.

ഏകദേശം 148 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 1867ലെ വസന്തകാലത്ത് മരണപ്പെട്ടതാണ് അതി സുന്ദരിയായ 17 കാരി കരോളിന്‍ ക്രിസ്റ്റീന്‍ വാള്‍ട്ടര്‍.  ഏവരേയും അതിശയിപ്പിക്കുന്ന ആരിലും അനുരാഗം തോന്നിപ്പിക്കുന്ന കൗമാരമായിരുന്നു കരോളിന്. കരോളിന്റെ ഭൗതിക ദേഹം മറവു ചെയ്ത ദിവസം മുതല്‍ ഇന്നു വരെ ആ ശവകുടീരത്തില്‍ ദിവസവും രാവിലെ പുതിയൊരു ബൊക്ക കാണപ്പെടും. കഴിഞ്ഞ 148 വര്‍ഷത്തിനിടെ ബൊക്ക കൊണ്ട് വെക്കുന്നതിന് മുടക്കം വന്നിട്ടില്ല. വേനല്‍ക്കാലമായാലും അതിശൈത്യകാലമായലും മഴക്കാലമായലും ആ ബൊക്ക കരോളിന്റെ ശവകുടീരത്തിലുണ്ടാകും. ബൊക്ക കൊണ്ട് വെക്കുന്നത് ആരെന്നോ.. എവിടെ നിന്നെന്നോ… ഇന്നും അജ്ഞാതം. ആ അജ്ഞാത പ്രണയ്താവിനെ കുറിച്ച് നൂറ്റാണ്ടുകളായി അന്വേഷിക്കുന്നുണ്ടെങ്കിലും ഇതു വരെയായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കരോളിന്‍ മൂത്ത സഹോദരി സെല്‍മയും അവരുടേ ഭര്‍ത്താവുമൊത്ത്  ജര്‍മ്മനിയിലെ ഫ്രെയ്ബര്‍ഗിലായിരുന്നു താമസം. കൗമാരക്കാരിയായ കരോളിന് നിറയെ ആരാധകരും ഉണ്ടായിരുന്നു. 1867ല്‍ പിടിപെട്ട ക്ഷയം കരോളിനെ ഈ ലോകത്തു നിന്നും കൊണ്ട് പോയി. തുടര്‍ന്ന് തന്റെ സഹോദരിയെ അടക്കിയ കുഴിമാടത്തിന് മുകളില്‍ ചേച്ചി സെല്‍മ  കരോളിന്റെ പൂര്‍ണകായ പ്രതിമ പണികഴിപ്പിച്ചു. പുസ്തകം വായനക്കിടെ തന്റെ കട്ടിലില്‍ കിടന്ന് ഉറങ്ങിപ്പോകുന്ന കരോളിന്റെ പ്രതിമയായിരുന്നു അവിടെ സ്ഥാപിച്ചത്. അതിന് ശേഷം ഒഴിവ് ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും സഹോദരിയുടെ കുഴിമാടത്തില്‍ എത്താറുള്ള സെല്‍മ ഒരു കാര്യം ശ്രദ്ധിച്ചു.

താന്‍ എത്തുന്ന ദിവസങ്ങളില്‍ എല്ലാം പുത്തന്‍ ബൊക്ക തന്റെ സഹോദരിയുടെ പ്രതിമയുടെ കൈയ്യില്‍ ഇരിക്കുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്ഞാതനായ ആരോ ബൊക്ക എന്നും ശവകുടീരത്തില്‍ കൊണ്ട് വെയ്ക്കുകയാണെന്ന് മനസിലാക്കാന്‍ സാധിച്ചത്. ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ശ്മശാന സൂക്ഷിപ്പുകാരുടെ ഭാഗം. എന്നാല്‍ അവര്‍ അജ്ഞാതനെ കുറിച്ചുള്ള സത്യം പുറത്ത് പറയാത്തതാണെന്നും അഭിപ്രായമുണ്ട്. എന്തുതന്നെ ആയാലും കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി ബൊക്ക കരോളിന്റെ കുഴിമാടത്തില്‍ എത്തുന്നുണ്ട്.

തനിക്ക് ആരോടേങ്കിലും പ്രണയമുണ്ടായിരുന്നതായി സഹോദരി തന്നോട് പറഞ്ഞിട്ടില്ലെന്ന് സെല്‍മ അക്കാലത്ത് പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചവര്‍ പറയുന്നത് കരോളിനെ രഹസ്യമായി പ്രണയിച്ചിരുന്ന ട്യൂഷന്‍ സാറാകാം ബൊക്കക്ക് പിന്നിലുള്ളതെന്ന്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്മുറക്കാരാവും ബൊക്ക കൊണ്ട് വെയ്ക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. ഏകദേശം 50,000ലേറെ ബൊക്കയെങ്കിലും കരോളിന്റെ കുഴിമാടത്തില്‍ ആ നിശബ്ദ പ്രണൈതാവ് കൊണ്ട് വെച്ചിട്ടുണ്ടെന്ന് കരുതുന്നു. ലോകത്ത് തെളിയിക്കപ്പെട്ടിട്ടില്ലാത്ത നിഗൂഢമായ സംഭവങ്ങളില്‍ ഒന്നായി  എണ്ണുപ്പെടുകയാണ് കരോളിന്റെ കൈയ്യിലെ ബൊക്ക.

പാശ്ചാത്യന്റേതായാലും പൗരസ്ത്യന്റേതായാലും യഥാര്‍ത്ഥ പ്രണയത്തിന് ഒരിക്കലും മരണമില്ലെന്നാണ് ഈ 148 വര്‍ഷങ്ങള്‍ ലോകത്തിന് പറഞ്ഞു തരുന്നത്.