കൈവെട്ട് കേസ്;ഒന്നാം പ്രതി കീഴടങ്ങി
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി നാസര്‍ കീഴടങ്ങി. കൊച്ചി എന്‍.ഐ.എ. കോടതിയിലാണ് കീഴടങ്ങിയത്. നാല് വര്‍ഷത്തോളം താന്‍ കേരളത്തില്‍ ഉണ്ടായിരുന്നതായി കീഴടങ്ങാന്‍ എത്തിയപ്പോള്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒളിവിലായ നാസർ വിദേശത്തേക്ക് കടന്നെന്ന ധാരണയിൽ പൊലീസ് റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രഫ. ജോസഫിനെതിരായ ആക്രമണം ആസൂത്രണം ചെയ്തത് നാസറാണെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. പ്രതികൾ നാസറുമായി ഫോണിൽ സംസാരിച്ചതിന്‍റെ രേഖകളാണ് എൻ.ഐ.എ, കോടതിയിൽ ഹാജരാക്കിയിരുന്നത്.പ്രൊഫ. ജോസഫിനെതിരായ ആക്രമണം ആസൂത്രണം ചെയ്തത് നാസറാണെന്നാണു എന്‍.ഐ.എ വാദം. കേസില്‍ 10 പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിനതടവും മൂന്നു പ്രതികള്‍ക്കു രണ്ടു വര്‍ഷം വീതം തടവിനും കോടതി ശിക്ഷിച്ചിരുന്നു.
ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് 2010 ജൂലായ് നാലിനാണു പ്രതികള്‍ സംഘം ചേര്‍ന്ന് പ്രെഫ ടി.ജെ. ജോസഫിനെ ആക്രമിച്ചത്. വാനില്‍ എത്തിയ സംഘം പള്ളിയില്‍ നിന്ന് കാറില്‍ മടങ്ങുകയായിരുന്ന ജോസഫിന്റെ വീടിനു സമീപം തടഞ്ഞുനിര്‍ത്തി പുറത്തിറക്കിയാണുആക്രമിച്ചത്. അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ എന്‍.ഐ.എ കോടതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 18 പേരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വിട്ടയച്ചിരുന്നു.