തദ്ദേശ തെരെഞ്ഞെടുപ്പോടെ ചാണ്ടിയുടെയും മാണിയുടെയും രാജി; മൂന്നാം മുന്നണി ചാപിള്ളയായി: കോടിയേരി

single-img
2 November 2015

KODIYERI_BALA1തലശ്ശേരി: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ധനകാര്യമന്ത്രി കെ.എം. മാണിക്കും രാജിവയ്‌ക്കേണ്ടിവരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ ഭരണതുടർച്ച ഉണ്ടാകുമെന്നാണ് ഉമ്മൻചാണ്ടിയുടെ പ്രതീക്ഷ. എന്നാൽ ഇത്തവണ ഭരണത്തുടര്‍ച്ച ഉണ്ടാവില്ല എന്നു മാത്രമല്ല, ഉമ്മൻ ചാണ്ടിയുടെ അവസ്ഥ എന്താവുമെന്ന് പറയാൻ തന്നെ കഴിയില്ലയെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. തലശ്ശേരിയിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാം മുന്നണി ഇപ്പോൾ തന്നെ ചാപിള്ളയായിക്കഴിഞ്ഞു. എസ്. എന്‍.ഡി.പി. ബന്ധം ബി.ജെ.പി.ക്ക് ഒരു ബാധ്യതയായി മാറിയിയിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പാണിത്. ഏഴാം തീയതി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നാൽ ആദ്യം കെ.എം. മാണിക്ക് രാജിവയ്‌ക്കേണ്ടിവരും. പിന്നീട് ഉമ്മൻ ചാണ്ടിക്കും രാജിവയ്‌ക്കേണ്ടിവരും, കോടിയേരി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പോടെ യു.ഡി.എഫില്‍ വൻ പൊട്ടിത്തെറി ഉണ്ടാകും. ബാർ കോഴക്കേസിൽ വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ റിവ്യു പെറ്റീഷൻ നല്‍കാൻ എന്തുകൊണ്ടാണ് സർക്കാരിന് ധൈര്യം ഇല്ലാത്തതെന്ന് കോടിയേരി ചോദ്യം ചെയ്തു.

കണ്ണൂർ എസ്.പി. തിരഞ്ഞെടുപ്പ് കമ്മീഷണറാകേണ്ടെന്നും പറഞ്ഞ കോടിയേരി തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അധികാരം കവാരാനുള്ള ശ്രമമാണ് എസ്.പി.യുടേതെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.