യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കനത്ത തോൽവി; മോദിയുടെ വാരാണസിയിൽ 58 സീറ്റുകളിൽ 50ലും തോൽവി
ലഖ്‌നൗ: ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ പഞ്ചായത്തുകളിലും ബിജെപിക്ക് വൻ പരാജയം. മത്സരിച്ച 58 സീറ്റുകളിൽ 50തിലും ബിജെപിയ്ക്ക് തോൽവി. എന്നാൽ പലയിടങ്ങളിലും സമാജ് വാദി പാർട്ടിക്കും ബിഎസ്പിക്കും നേട്ടമുണ്ടാക്കാനായി. മോദി പ്രതീക്ഷയർപ്പിച്ചിരുന്ന നയാപൂരിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല.
കേന്ദ്രമന്ത്രി കൽരാജ് മിശ്രയുടെ മണ്ഡലമായ ദേവാരിയയിൽ 56 മണ്ഡലങ്ങളിൽ എട്ടിൽ മാത്രമാണ് ബിജെപി ജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൺപതിൽ 71 സീറ്റുകളിലും ജയിച്ച ബിജെപി ഒന്നര വർഷത്തിനുള്ളിൽ പൂർണമായി തകർന്നടിയുന്നെന്ന സൂചനയാണ് പഞ്ചായത്തു ഫലങ്ങൾ നൽകുന്നതെന്നാണ് വിലയിരുത്തൽ.
2017-ൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ ബിജെപിയ്ക്ക് നേരിട്ട കനത്ത തിരിച്ചടി പാർട്ടിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പരാജയം ചർച്ച ചെയ്യാനായി ചൊവ്വാഴ്ച ബിജെപി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.