മൊബൈൽ ഇന്റർനെറ്റ് ഉപയോഗം കുതിച്ചുയർന്നതോടെ എയർടെലിന്റെ ലാഭത്തിൽ വർധനവ്
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാക്കളായ എയർടെല്ലിന് ലാഭത്തിന് 10 ശതമാനം വർധനവ്. മൊബൈൽ ഇന്റർനെറ്റ് സേവനം ഉപയോക്കുന്നതിൽ വധനവുണ്ടായതാണ് ഇതിന് കാരണമെന്ന് എയർടെൽ വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എയർടെല്ലിന്റെ മൊത്തലാഭം 1383 കോടി രൂപയായിരുന്നു. ഈ വർഷം അത് 1523 കോടിയായി ഉയർന്നു.
ഈയിടെയ്ക്കാണ് എയർടെൽ അവരുടെ 4ജി സേവനം അവതരിപ്പിച്ചത്. കൂടുതൽ വേഗത്തിലുള്ള നെറ്റ് കണക്ഷനും ഡൗൺലോഡ് വേഗതയുമായിരുന്നു എയർടെൽ 4ജിയുടെ പ്രത്യേകതകൾ. അതിനാൽ രാജ്യത്ത് ഉയർന്ന് വരുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കൾ കൂടുതലായും തെരെഞ്ഞെടുക്കുന്നത് എയർടെൽ 4ജി സേവനമാണ്.
നിലവിൽ ഇന്ത്യയിലെ 334 ടൗണുകളിലാണ് 4ജി സേവനം എയർടെൽ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ഉപയോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചെന്നും എയർടെൽ ഇന്ത്യ സി.ഇ.ഒ ഗോപാൽ വിത്തൽ പറഞ്ഞു. ഭാവിയിൽ രാജ്യത്തുടനീളം 4ജി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
3ജി സേവനത്തിനുള്ള തുകതന്നെയാണ് എയർടെൽ 4ജിയ്ക്കും ഈടാക്കിയിരുന്നത്. കൂടാതെ ചില ഉപഭോക്താക്കൾക്ക് സൗജന്യമായി 3ജിയിൽ നിന്നും 4ജിയിലേക്ക് മാറാനും സാധ്യമാക്കിയിരുന്നു. ഈ പരിശ്രമങ്ങളാണ് മറ്റ് സേവനദാതാക്കളെക്കാൽ എയർടെല്ലിന്റെ ഉപഭോകം വർധിക്കാൻ സഹായകമായത്.