മദ്രസകള്‍ ആരാധനാലയങ്ങളല്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് ഹൈക്കോടതി
കൊച്ചി: മദ്രസകള്‍ ആരാധനാലയങ്ങളല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും ഹൈക്കോടതി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മദ്രസകളിൽ പോളിംഗ് ബൂത്ത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ പരാമർശം. ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.കാസര്‍കോട് ചെങ്ങള പഞ്ചായത്ത് ഒന്നാം വാര്‍ഡിന്‍െറ ബൂത്തായി രണ്ട് മദ്രസകളെ തീരുമാനിച്ചിരുന്നു.
ആരാധാനാലയങ്ങളിലും മതപരമായ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പോളിങ് ബൂത്ത് പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ ചട്ടത്തിന് എതിരും ഭരണഘടനാ വിരുദ്ധവുമാണ് മദ്രസകളിലെ പോളിങ് ബൂത്തെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. എന്നാല്‍, മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും അവിടെ ആരാധന നടക്കുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോളിംഗ് ബൂത്തുകളായി ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ മദ്രസകളും പോളിംഗ് സ്റ്റേഷനായി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.