ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിവസ് ആയി ആചരിക്കാന്‍ ഹിന്ദു മഹാസഭ തീരുമാനം

single-img
19 October 2015

Nathuram_godse

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം ‘ബലിദാന്‍ ദിവസ്’ ആയി ആചരിക്കാന്‍ ഹിന്ദു മഹാസഭ പദ്ധതിയിടുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോഡ്‌സെയ്ക്ക് ക്ഷേത്രം പണിയുമെന്ന് ഹിന്ദു മഹാസഭ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നതിന്റെ പിന്നാലെയാണ് മരണവും ആഘോഷമാക്കാന്‍ തീരുമാനിച്ചത്.

1949 നവംബര്‍ 15 ന് അംബാല ജയിലിലാണ് ഗോഡ്‌സെയെ തൂക്കിലേറ്റിയത്. ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ന് രാജ്യമൊട്ടാകെയുള്ള 120 കേന്ദ്രങ്ങളിലും ബലിദാന്‍ ദിവസ് ആയി ആഘോഷിക്കാന്‍ അഖില ഭാരത് ഹിന്ദു മഹാസഭ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിപാടി നടത്താന്‍ രാജസ്ഥാനും മഹാരാഷ്ട്രയുമാണ് കൂടുതല്‍ തല്‍പരരായി മുന്നോട്ട് വന്നിട്ടുള്ളതെന്ന് കൗശിക് പറഞ്ഞു.

ഗാന്ധിയെക്കാള്‍ കൂടുതല്‍ ദേശസ്‌നേഹമുള്ള വ്യക്തിയായിരുന്നു ഗോഡ്‌സെയെന്നും രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അങ്ങനെയാണ് വിശ്വസിക്കുന്നതെന്നും കൗശിക് പറയുന്നു. എന്തുകൊണ്ട് ഗോഡ്‌സെ മഹാത്മ ഗാന്ധിയെ കൊന്നുവെന്നതിനെക്കുറിച്ച് രാജ്യത്തിലെ ജനങ്ങള്‍ക്ക് ചിന്തിക്കാനുള്ള ഒരു ദിവസമാണ് ബലിദാന്‍ ദിവസ് എന്നും അദ്ദേഹം വ്യക്തമാക്കി.

ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണ യാത്രകളും നടത്തുമെന്നും അതുവഴി ഗോഡ്‌സെയും അദ്ദേഹത്തിന്റെ ത്യാഗങ്ങളെയും ജനങ്ങള്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ കഴിയുമെന്നും കൗശിക് പറഞ്ഞു. മാത്രമല്ല ഗാന്ധി കൊലപാതകക്കേസിലെ പ്രതിയും നാഥുറാം ഗോഡ്‌സെയുടെ മൂത്ത സഹോദരനുമായ ഗോപാല്‍ ഗോഡ്‌സെ എഴുതിയ ഗാന്ധിവധ് ക്യൂം എന്ന പുസ്തകം പ്രവര്‍ത്തകര്‍ക്കെല്ലാം വിതരണം ചെയ്യാനും പദ്ധതിയുണ്ട്.