കാരായി സഹോദരന്മാർക്ക് കണ്ണൂരിൽ പ്രവേശനം അനുവദിച്ച് ഹൈകോടതിവിധി
കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കണ്ണൂരിൽ പ്രവേശിക്കാൻ ഹൈക്കോടതി അനുമതി നൽകി. 12 ന് നാമനിർദേശ പത്രിക നൽകുന്നതിനായി കണ്ണൂരിൽ പ്രവേശിക്കാനാണ് കോടതി അനുമതി നൽകിയത്.
കണ്ണൂര്‍ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഇരുവര്‍ക്കും പ്രത്യേക സി.ബി.ഐ കോടതി ജാമ്യം നൽകിയിരുന്നത്. ഈ വ്യവസ്ഥയാണ് ഹൈകോടതി ഇപ്പോൾ ഇളവ് ചെയ്തത്. കണ്ണൂരിലേക്ക് പോകുന്നതിനു മുമ്പ് ഇരുവരും കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കില്ലെന്നും കണ്ണൂരില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളും കോടതിയെ അറിയിക്കണം എന്ന നിബന്ധനകളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.
സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെ ജില്ലാ പഞ്ചായത്തിലേക്കും തലശ്ശേരി ഏരിയാകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്കുമാണ് മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചത്.