വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമര്‍ശവുമായി വി.എസ്

single-img
7 October 2015

vsവെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമര്‍ശവുമായി വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. എസ്.എൻ ട്രസ്റ്റിന്റേയും യോഗത്തിന്റേയും കീഴിലുള്ള സ്ഥാപനങ്ങളിൽ നിയമനം നടത്തിയത് വഴി 220 കോടിയോളം രൂപ വെള്ളാപ്പള്ളി കോഴയായി വാങ്ങിയെന്ന് വി.എസ് വീണ്ടും ആരോപിച്ചു. ശ്രീനാരായണ ഗുരുവിന്‍െറ ദര്‍ശനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും സംഘികളുമായി കൂട്ടുകൂടാന്‍ വെമ്പല്‍കൊള്ളുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനും മകനും തെറ്റിധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും, തന്നെ കണക്കിന് ചീത്ത പറയുകയും ചെയ്യുക തൊഴിലാക്കിയിരിക്കുകയാണല്ലോ.

താന്‍ ഉന്നയിച്ച ഗുരുതരമായ കാര്യങ്ങള്‍ക്കൊന്നിനും യുക്തിസഹമായോ, ജനങ്ങള്‍ക്ക് ബോധ്യംവരുന്ന രീതിയിലോ മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും  പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതുയ ലേഖനത്തിലൂടെ വി.എസ് പറയുന്നു.

താന്‍ നടേശനോട് കുറെ ദിവസങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്നത് എസ്.എന്‍. ട്രസ്റ്റിന്‍െറയും എസ്.എന്‍.ഡി.പിയുടെയും കീഴിലുള്ള കോളജുകളിലും സ്കൂളുകളിലും നടത്തിയ നിയമനങ്ങള്‍ക്കും പ്രവേശത്തിനും വാങ്ങിയ കോഴപ്പണത്തെക്കുറിച്ചാണ്.  ഇതേപ്പറ്റി മറുപടി പറയണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. കോഴപ്പണം എത്ര കോടിയുണ്ട് എന്നതു സംബന്ധിച്ച് ഒരു പക്ഷേ, തര്‍ക്കമുണ്ടാകാം.

താന്‍ പറഞ്ഞ കണക്ക് തെറ്റിയിട്ടുണ്ടെങ്കില്‍ കൃത്യമായ കണക്ക് നടേശന്‍ പറഞ്ഞാല്‍ മതി. അത് നിക്ഷേപിച്ചിരിക്കുന്നത് സ്വിസ് ബാങ്കിലല്ലെങ്കില്‍ മറ്റെവിടെയാണെന്ന കാര്യവും അദ്ദേഹം തന്നെ വെളിപ്പെടുത്തട്ടെ.

നാട്ടുകാരോട് എസ്.എന്‍. ട്രസ്റ്റിന്‍െറയും എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും കണക്ക് ബോധിപ്പിക്കേണ്ട കാര്യമില്ല എന്നാണ് നടേശന്‍ പറയുന്നത്. എന്നാല്‍, ട്രസ്റ്റിന്റെ വരവുചെലവ് കണക്കില്‍ ഓരോവര്‍ഷവും നിയമനങ്ങള്‍ക്കും പ്രവേശനങ്ങള്‍ക്കും സംഭാവനയായി ലഭിച്ചിരിക്കുന്നത് അഞ്ചും ആറും ലക്ഷം മാത്രമാണ്.

ഇക്കാര്യങ്ങളെല്ലാം അറിയാന്‍ കേരളത്തിലെ ഏതൊരു പൗരനും അവകാശമുണ്ട്. കാരണം, കോഴവാങ്ങി നിയമനം നടത്തിക്കഴിഞ്ഞാല്‍, അവര്‍ക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് സര്‍ക്കാരാണെന്നും വി.എസ് പറയുന്നു.  ആ പണം കണക്കില്‍ വകയിരുത്തിയിട്ടുണ്ടോ? അതിന് നിയമവിധേയമായ നികുതി നല്‍കിയിട്ടുണ്ടോ? നികുതി നല്‍കിയിട്ടില്ലെങ്കില്‍ അത് കള്ളപ്പണമായി കണക്കാക്കേണ്ടിവരും. കള്ളപ്പണം കൈയില്‍ സൂക്ഷിച്ചാലും, വിദേശത്തേക്ക് കടത്തിയാലും അത് കുറ്റകരവുമാണ്.

1996 മുതല്‍ 2013 വരെ എസ്.എന്‍. ട്രസ്റ്റിന്‍െറ കീഴിലുള്ള കോളജുകളില്‍ ജോലി നല്‍കിയ വകയില്‍ വാങ്ങിയ കോഴയുടെ കണക്ക് ഇവിടെ രേഖപ്പെടുത്താം. ഈ കാലയളവില്‍ കേരള സര്‍വകലാശാലയില്‍ 645 ഉം കാലിക്കറ്റ് സര്‍വകലാശാലയില്‍ 167 ഉം കണ്ണൂര്‍ സര്‍വകലാശാലയില്‍ 92 ഉം അധ്യാപക നിയമനം നടത്തിയിട്ടുണ്ട്. മൊത്തം 904. ഒരാളില്‍നിന്ന് ശരാശരി 20 ലക്ഷം രൂപ വീതം വാങ്ങിയാല്‍ത്തന്നെ 180 കോടിയിലേറെ രൂപ വരും കോഴപ്പണമെന്ന് വി എസ് പറയുന്നു.

എസ്.എന്‍ സ്ഥാപനങ്ങളില്‍നിന്ന് 2014 ല്‍ ലെക്ചറര്‍മാരുടെ നൂറ് ഒഴിവുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ നിലവാരം ഒരു പോസ്റ്റിന് 40 ലക്ഷമാണ്.   സ്വകാര്യസ്കൂളുകളിലും കോളജുകളിലും അധ്യാപകര്‍ക്കും മറ്റും സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന സംവിധാനമുണ്ടായത് 1957ലും ’67 ലും ഇ.എം.എസിന്‍െറ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്‍െറ കാലത്തായിരുന്നുവെന്നത് നടേശനും മറ്റും ഓര്‍ക്കുന്നത് നല്ലതാണ്. അങ്ങനെ വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണ ഗുരുവിന്‍െറ സന്ദേശം സാര്‍ഥകമാക്കിയത് കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റായിരുന്നു. ഇതുകൊണ്ടാണ് കോഴക്കണക്ക് ജനങ്ങളോട് തുറന്നുപറയണമെന്ന് ആവശ്യപ്പെട്ടത്.

എസ്.എന്‍ ട്രസ്റ്റിന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും കണക്കുകള്‍ ഈ സംഘടനകളുടെ സമ്മേളനങ്ങളില്‍ അവതരിപ്പിക്കുന്നുണ്ടെന്നാണ് നടേശന്‍ പറയുന്നത്. എന്നാല്‍ കണക്ക് വായിച്ചുതുടങ്ങുമ്പോള്‍ ജനറല്‍ സെക്രട്ടറി എല്ലാം വായിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ പാസാക്കിയിരിക്കുന്നു എന്ന് ബോര്‍ഡ് അംഗങ്ങള്‍ സദസ്സില്‍നിന്ന് വിളിച്ചു പറയും .ഉടന്‍ എല്ലാവരും കയ്യടിച്ച് കണക്ക് പാസാക്കും. ഇങ്ങനെയാണ് കണക്ക് പാസാക്കുന്നത്. ഈ കയ്യടിച്ച് പാസാക്കുന്ന ബോര്‍ഡംഗങ്ങളെല്ലാം നടേശന്റെ കുടുംബാംഗങ്ങളാണെന്നും വി.എസ് ആരോപിക്കുന്നു.

എസ്.എന്‍ ട്രസ്റ്റിന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും ഭാരവാഹികളെല്ലാം വെള്ളാപ്പള്ളിയുടെ കുടുംബാംഗങ്ങളാണെന്ന് വ്യക്തമാക്കാന്‍ വി.എസ് അവരുടെ പേരടക്കം ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. ഇതിനമെല്ലാം മറുപടി ഇല്ലെന്നുവെച്ച് തന്നെ ഭള്ളുപറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ലെന്നും വി.എസ് ലേഖനത്തില്‍ പറയുന്നു. യോഗത്തിന്‍െറയും എസ്.എന്‍. ട്രസ്റ്റിന്‍െറയും ജനറല്‍ സെക്രട്ടറി നടേശന്‍. എസ്.എന്‍ ട്രസ്റ്റ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും നടേശന്‍ തന്നെ. യോഗം വൈസ് പ്രസിഡന്‍റ് നടേശന്‍െറ മകന്‍ തുഷാര്‍. എസ്.എന്‍ യൂത്ത് മൂവ്മെന്‍റ് ചെയര്‍മാനും തുഷാര്‍ തന്നെ. എസ്.എന്‍.ഡി.പി യോഗത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ സ്ഥാനവും മകന്‍ തുഷാറിനാണ്. യോഗം പ്രസിഡന്‍റ് നടേശന്‍െറ ബന്ധു ഡോ. സോമന്‍. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെംബര്‍ നടേശന്‍െറ ഭാര്യ പ്രീതി നടേശന്‍. എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍മാരുടെ കൂട്ടത്തിലുള്ളത് ആശാ തുഷാര്‍ (നടേശന്‍െറ മരുമകള്‍), വന്ദന ശ്രീകുമാര്‍ (നടേശന്‍െറ മകള്‍) എന്നിവരാണ്.

എസ്.എന്‍. ട്രസ്റ്റ് ട്രഷറര്‍ ഡോ. ജയദേവന്‍ നടേശന്‍െറ അളിയനാണ്. ഇതേ ജയദേവന്‍ തന്നെയാണ് എസ്.എന്‍ മെഡിക്കല്‍ മിഷന്‍ സെക്രട്ടറിയും. നടേശന്‍െറ മകള്‍ വന്ദന ശ്രീകുമാര്‍ എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെംബറായുമുണ്ട്. നടേശന്‍െറ മകന്‍ തുഷാര്‍, അനന്തരവന്‍ ആര്‍.കെ. ദാസ്, മകന്‍െറ ഭാര്യാപിതാവ് അശോകപ്പണിക്കര്‍, അളിയന്‍ നടരാജന്‍ എന്നിവര്‍ എസ്.എന്‍ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായുമുണ്ട്. എങ്ങനെയുണ്ട് എസ്.എന്‍. ട്രസ്റ്റിന്‍െറയും യോഗത്തിന്‍െറയും ഭരണസമിതിയുടെ ഘടന? ഇതുകൊണ്ടാണ് ഇത് നടേശ പരിപാലന യോഗമാണെന്നും, നടേശ കുടുംബക്ഷേമയോഗമാണെന്നുമൊക്കെ ഞാന്‍ പറയുന്നത്. ഇങ്ങനെ കുടുംബക്കാര്‍ പാസാക്കുന്ന കണക്കാണ് മുകളില്‍ പറഞ്ഞത്.

ഞാന്‍ തെരുവില്‍ കിടക്കുന്നയാളാണെന്നുപറഞ്ഞാണ് നടേശന്‍ ആശ്വസിക്കുന്നത്. അങ്ങനെയെങ്കിലും നടേശന്‍ ആശ്വാസം കണ്ടത്തെുന്നത് നല്ലതാണ്. അദ്ദേഹം മണിമാളികയില്‍ വാഴുന്നയാളാണെന്ന് എല്ലാവര്‍ക്കും അറിയാം. നാരായണ ഗുരു തെരുവുകളും കാടും മലയുമൊക്കെ താണ്ടി നടന്നാണ് മഹത്തായ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചതെന്നു നടേശന്‍ മറക്കരുത്. തെരുവുകളുമായി ബന്ധപ്പെട്ടവരെ നിന്ദിക്കുമ്പോള്‍ അവിടെയും ഗുരുനിന്ദയുണ്ടെന്ന് വിസ്മരിച്ചുകൂടാ. പിന്നെ, ഞങ്ങളൊക്കെ തെരുവിലും പാടത്തും പറമ്പിലുമൊക്കെ കിടക്കുകയും പ്രകടനങ്ങള്‍ നടത്തുകയും പോരാടുകയും പൊലീസിന്‍െറയും പട്ടാളത്തിന്‍െറയുമൊക്കെ അടിയും ഇടിയും ഏറ്റുവാങ്ങുകയും ചെയ്തതിന്‍െറയെല്ലാം ഫലമായാണ് നടേശനും മറ്റും നെഞ്ചുവിരിച്ച് നില്‍ക്കാനും വായില്‍ തോന്നുന്നതു പോലെ ഓരോന്നു പറയാനും കഴിയുന്നത് എന്ന കാര്യവും മറക്കരുത്.