വന്‍ തുക ചെലവഴിച്ചുള്ള വിവാഹ സല്‍ക്കാരം ഒഴിവാക്കി ആ തുക നിര്‍ദ്ധനരായ കാന്‍സര്‍ രോഗികളുടെ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നല്‍കി റിട്ട. അധ്യാപിക മല്ലിക

single-img
6 October 2015

malabarcancercentreuj3

വന്‍ തുക ചെലവഴിച്ചുള്ള മകന്റെ വിവാഹ സല്‍ക്കാരം ഒഴിവാക്കി മലബാര്‍ കാന്‍സര്‍ സെന്ററിലെ നിര്‍ധന രോഗികള്‍ക്കായി ഒരുലക്ഷം രൂപ നല്‍കി റിട്ട. അധ്യാപിക തന്റെ ജീവത ചരിത്രത്തില്‍ ഒരു മാനുഷിക സ്‌നേഹഗാഥ എഴുതിച്ചേര്‍ത്തു. ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ മകന്റെ വിവാഹ സല്‍ക്കാരം ഒഴിവാക്കിയാണ് കണ്ണൂര്‍ സ്വദേശിനിയും പാലക്കാട് കല്‍മണ്ഡപത്തെ താമസക്കാരിയുമായ മല്ലിക മലബാര്‍ കാന്‍സര്‍ സെന്ററിലെ മജ്ജ മാറ്റിവയ്ക്കല്‍ ചികില്‍സാ സഹായ പദ്ധതിയായ അക്ഷയയിലേക്ക് ഒരുലക്ഷം രൂപ നല്‍കിയത്.

കഴിഞ്ഞ മൂന്നിനാണ് കല്‍മണ്ഡപം പ്രത്യാശ നഗറില്‍ പരേതനായ രാഘവന്‍- മല്ലിക ദമ്പതികളുടെ മകന്‍ ജിനനും തൃശൂരിലെ ആന്റോയുടെ മകള്‍ അനിഷയും തമ്മില്‍ തൃശൂര്‍ സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളില്‍ വെച്ച് വിവാഹിതരായത്. അന്ന് വിവാഹ സല്‍ക്കാരം ഒഴിവാക്കുകയും വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് ഒരുലക്ഷം രൂപ എം.ബി. രാജേഷ് എംപിയെ മല്ലിക ടീച്ചര്‍ ഏല്‍പ്പിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിനു എം.പി തുക കൈമാറി.

കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ മജ്ജ മാറ്റിവയ്ക്കുന്നതിനായുള്ള സൗകര്യം തിരുവനന്തപുരം ആര്‍സിസിയിലും മലബാര്‍ കാന്‍സര്‍ സെന്ററിലും മാത്രമാണ് ലഭ്യം. ഇതില്‍ 2013 ജൂലൈയില്‍ മജ്ജ മാറ്റിവെയ്ക്കല്‍ ശസത്രക്രിയയ്ക്ക് തുടക്കം കുറിച്ച മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഇതിനകം 13 പേര്‍ക്കു മജ്ജ മാറ്റിവയ്ക്കല്‍ ചികില്‍സ നല്‍കിക്കഴിഞ്ഞു.