വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ലാന്‍റ് മാറ്റി സ്ഥാപിക്കണമെന്ന് ഹരിത ട്രൈബ്യൂണൽ
ചെന്നൈ: വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ലാന്‍റ് മാറ്റി സ്ഥാപിക്കണമെന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. വിളപ്പിൽശാല സംയുക്ത സമര സമിതി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈയിലെ ഹരിത ട്രൈബ്യൂണൽ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ജനങ്ങളുടെ ആവശ്യവും പരിസ്ഥിതി മലിനീകരണവും മുൻനിർത്തിയാണ് ബഞ്ച് വിധി പറഞ്ഞത്.
വിളപ്പിൽശാല മാലിന്യ പ്ലാന്‍റ് മാറ്റാനാവില്ലെന്ന തിരുവനന്തപുരം കോർപറേഷന്റെ വാദം ബഞ്ച് തള്ളി. പ്ലാന്‍റ് അടച്ചു പൂട്ടി മൂന്ന് മാസത്തിനകം മാലിന്യം നീക്കം ചെയ്യണമെന്നും എട്ട് മാസത്തിനകം പ്ലാന്‍റ് മാറ്റി സ്ഥാപിക്കണമെന്നും ബെഞ്ച് അറിയിച്ചു. വിളപ്പിൽശാല പ്ലാന്‍റ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലം പഴയ അവസ്ഥയിലാക്കണം. ഇതിനുള്ള ചെലവ് കോർപറേഷൻ വഹിക്കണം. കർമസമിതി രൂപീകരിച്ച് പ്ലാന്‍റിന് പുതിയ സ്ഥലം കണ്ടത്തെണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.
ഉത്തരവിനെതിരെ കോർപറേഷന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു.