സിസ്റ്റർ അമലയെ കൊന്ന കേസിൽ അറസ്റ്റിലായ പ്രതി സതീഷ് ബാബു മറ്റൊരു കന്യാസ്ത്രീയേയും കൊലപ്പെടുത്തിയതായി പൊലീസ്.

single-img
29 September 2015

satheesh-babu-at-court-2പാലായില്‍ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി കഴിഞ്ഞ ഏപ്രിലില്‍ മറ്റൊരു മഠത്തിലെ കന്യാസ്ത്രീയെയും കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി. ഈരാറ്റുപേട്ടയ്ക്കു സമീപമുള്ള ചേറ്റുതോട്ട് തിരുഹൃദയ മഠത്തിലെ അന്തേവാസിനി സിസ്റ്റര്‍ ജോസ് മരിയ ഈരിപ്പക്കാടിനെ (81) തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് വെളിപ്പെടുത്തല്‍. അവിടെ നിന്ന് 70,000 രൂപയും സതീഷ് കവർന്നു. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. എന്നാൽ, പ്രായാധിക്യത്തെ സ്വാഭാവിക മരണമാണെന്ന് കരുതി മഠം അധികൃതർ മൃതദേഹം അടക്കുകയായിരുന്നു.

സിസ്റ്റര്‍ ജോസ് മരിയയെ ഏപ്രില്‍ 17ന് മഠത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിസ്റ്റര്‍ അമല മരിച്ചുകിടന്നപോലെ തന്നെ തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു സിസ്റ്റര്‍ ജോസ് മരിയയും.

കസ്റ്റഡിയിൽ വാങ്ങിയ ശേഷം അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് മുന്പ് ചെയ്ത കൊലപാതകം സതീഷ് സമ്മതിച്ചത്. കൊലപാതകത്തിന് ശേഷം മറ്റൊരു മഠത്തിൽ നിന്ന് ആറു ലക്ഷം രൂപയും സതീഷ് മോഷ്ടിച്ചു. സതീഷ് കുറ്റസമ്മതം നടത്തിയതോടെ ജോസ് മരിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.