ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് കാസര്‍കോട് സ്വദേശി സതീഷ് ബാബു

single-img
23 September 2015

sajeesh-babu.jpg.image.784.410

പാലാ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് കാസര്‍കോട് സ്വദേശി സതീഷ് ബാബുവാണെന്ന് പോലീസ് അറിയിച്ചു. മഠങ്ങള്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ നടത്തിയതും ഈ പ്രതി തന്നെയാണെന്നും സതീഷ് ബാബുവിനായി പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഇയാളുടെ ഉറ്റസഹായിയെയും ബന്ധുവിനെയും ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സതീഷ് ബാബു ഏറ്റവും അവസാനം ഫോണില്‍ സംസാരിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഒന്നരയാഴ്ചയായി സതീഷ് ബാബു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് കൊലപാതകം നടന്ന് ഏഴു ദിവസമായിട്ടും പ്രതിയെ പിടിക്കാത്തതിന് കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

കൂലിത്തല്ലും മോഷണവുമാണ് പ്രധാനതൊഴിലായി കൊണ്ടു നടക്കുന്ന പ്രതിക്ക് രാവിലെ മുതല്‍ മദ്യപിക്കുന്ന ശീലമുണ്ടെന്നും പോലീസ് പറയുന്നു. ഇതേ കോണ്‍വെന്റില്‍ നേരത്തേ കന്യാസ്ത്രീയെ ആക്രമിച്ചതും സതീഷ്ബാബു തന്നെയാണെന്നും ഇയാള്‍ മോഷണം നടത്തുന്നത് കോണ്‍വെന്റുകള്‍ കേന്ദ്രീകരിച്ചാണെന്നും പോലീസ് പറയുന്നു.

പ്രതി സംഭവം നടന്ന് രണ്ടാം ദിവസം തന്നെ പോലീസ് വലയിലായെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഒളിവില്‍പോയിരുന്നു. എറണാകുളം നഗരത്തില്‍ ഒളിവിലാണെന്ന സൂചനകളെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.